നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിൽ 2643 ബൂത്തുകൾ, 938 അധിക പോളിങ് സ്റ്റേഷനുകള്‍
ആലപ്പുഴ: നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകൾ. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938 അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്. ജില്ലയില്‍ 28 ഇടങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം പോളിങ് ബൂത്തും സജ്ജമാക്കും. ഒരു ബൂത്തിൽ 4 പോളിംഗ് ഉദ്യോഗസ്ഥർക്ക് പുറമേ രണ്ടു ഉദ്യോഗസ്ഥർ ശരീര താപനില പരിശോധിക്കുവാനും ആളുകളുടെ ക്രമീകരണത്തിനായി ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരിക്കും.

സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകൾ
വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടർക്ക് പരമാവധി പ്രാധാന്യം നൽകാനും ലക്ഷ്യമിട്ട് ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. സ്ത്രീ സൗഹൃദബൂത്തുകൾ ആയതിനാൽ പൊലീസ് ഉൾപ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകളാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാർക്ക് വോട്ടു ചെയ്യാൻ ബൂത്തിലെത്തിക്കാൻ വാഹനങ്ങൾ, വീൽചെയർ, റാംപ് എന്നിവ എല്ലാ ബൂത്തുകളിലും തയ്യാറാക്കും. അംഗനവാടി ജീവനക്കാർ, ഐസിഡിസി പ്രോഗ്രാം ഓഫീസർ തുടങ്ങിയവർക്കാണു ചുമതല.
മാതൃകാ പോളിങ് സ്റ്റേഷനുകൾ
വോട്ടെടുപ്പ് കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക, വോട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മാതൃകാ പോളിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. വോട്ടവകാശം ആസ്വാദ്യകരമായി വിനിയോഗിക്കുവാൻ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വികലാംഗർക്കും മുതിർന്ന പൗരൻമാർക്കും സഹായികൾ ഉണ്ടാകും. ബൂത്തിൽ പ്രവേശിക്കുന്നതു മുതൽ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങൾ, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകൾ, മെഡിക്കൽ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും.












Click it and Unblock the Notifications