ഇതര സംസ്ഥാനത്തു നിന്നും വൻ തോതിൽ പഴകിയ മത്സ്യങ്ങളെത്തുന്നു; ചേർത്തലയിൽ ഉപയോഗയോഗ്യമല്ലാത്ത 300 കിലോ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു!!
ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഉപയോഗയോഗ്യമല്ലാത്ത പഴകിയ മത്സ്യങ്ങൾ ധാരാളമായി വിൽപ്പനയ്ക്കെത്തുന്നു. ചേർത്തല നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് നഗരസഭാ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഭക്ഷ്യയോഗ്യമല്ലാത്ത 300 കിലോയോളം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്.
പലതിന്റെയും കണ്ണ്, ചെകിള മുതലായവ അളിഞ്ഞ നിലയിലായിരുന്നു. പിടിച്ചെടുത്ത മീനുകളില്‍ ഒരോന്നിനും 25 കിലോയോളം തൂക്കമാണ് വരുന്നത്. മാര്‍ക്കറ്റിലെ മത്സ്യവില്‍പ്പനക്കാരായ പ്രസാദ്, നാസര്‍, അഭിലാഷ് എന്നിവരില്‍ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കേര ഇനത്തിൽപ്പെട്ട മീനാണ് പഴകിയ നിലയിൽ കണ്ടത്. അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന ആഴ്ചകൾ പഴക്കമുള്ള മീനുകൾ ഫ്രീസറിൽ സൂക്ഷിച്ച് ചെറുകഷണങ്ങൾ ആക്കിയാണ് വിൽപ്പന നടത്തിവന്നത്.

പാകം ചെയ്ത് കഴിക്കുന്നതോടെ ഇത്തരം മത്സ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പരിശോധന നടത്തുമെന്ന് നേരത്തെ അറിഞ്ഞ വിൽപനക്കാർ പഴകിയ മത്സ്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ശ്രമം നടത്തി. സൈക്കിളിൽ 50 കിലോയോളം മത്സ്യമാണ് കടത്താൻ ശ്രമിച്ചത്. നഗരസഭാ ഹെൽത്ത് സ്ക്വാഡ് ജിപ്പിൽ പിന്തുടർന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങളുടെ സാമ്പിളെടുത്ത ശേഷം അവ പിന്നീട് സംസ്കരിച്ചു.
നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേത്യത്വത്തിൽ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലുള്ള മുഴുവൻ മത്സ്യ മാർക്കറ്റുകളിലും സമാനമായ പരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ മത്സ്യത്തിന് പൊള്ളും വിലയാണ്.












Click it and Unblock the Notifications