കടലില്‍ നിന്ന് അമ്മയുടെ സെല്‍ഫി, മകനെ തിരയെടുത്തു; കാണാതായത് രണ്ടര വയസുകാരനെ
ആലപ്പുഴ: കടലില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ രണ്ടര വയസുകാരനെ കാണാതായി. മകനെ കൂടാതെ രണ്ടു കുട്ടികളോടൊപ്പമാണ് അമ്മ കടല്‍ത്തീരത്ത് എത്തിയത്. ആലപ്പുഴ ബീച്ചിലാണ് സംഭവം. ലക്ഷ്മണന്-അനിതമോളി ദമ്പതികളുടെ രണ്ടര വയസുകാരന് മകന് ആദികൃഷ്ണയാണ് കടലില്‍ കാണാതായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് പറയുന്നത് ഇങ്ങനെ, ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു അമ്മ അനിതോ മോളിയും മക്കളും. അനിതയുടെ രണ്ട് മക്കളും ചേട്ടന്റെ ഒരു മകനുമാണ് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് സ്വദേശികളായ ഇവര്‍ ഒരു വിവാഹത്തിന് വേണ്ടി ആലപ്പുഴയിൽ എത്തുകയായിരുന്നു.
ഇവര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആലപ്പുഴ ബീച്ചില്‍ എത്തിയത്. കടല്‍ പ്രക്ഷ്ഭുദമായതിനെ തുടര്‍ന്ന് പൊലീസ് കടലിന് തീരത്തേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇവരുടെ ബന്ധു കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് അനിത മോളും മക്കളും കടലിന് തീരത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ആരംഭിച്ചു. പെട്ടെന്ന് തിരമാലകള്‍ അഞ്ഞടിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന രണ്ടര വയസുകാരന് തിരമാലകളില്‍ അകപ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളും അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതേസമയം, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബീച്ചിലേക്കെത്തിയ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി പൊലീസിന് നിര്‍ദ്ദേശം നല്കി.