വനിത പോലീസ് സൗമ്യ വധം; പ്രതി അജാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; അജാസ് മാത്രമാണ് പ്രതിയെന്ന് പോലീസ്
ആലപ്പുഴ: വള്ളികുന്നത്ത് വനിതാ പൊലീസുകാരി സൗമ്യയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രതി അജാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. അതേ സമയം സൗമ്യ വധക്കേസിൽ അജാസ് മാത്രമാണു പ്രതിയെന്ന് ഉന്നത പൊലീസ് അധികൃതർ വ്യക്തമാക്കി. ദൃക്സാക്ഷിയുടെ മൊഴിയും മറ്റു തെളിവുകളും അതുതന്നെയാണു സൂചിപ്പിക്കുന്നത്.
വൈറൽ പനി; മന്ത്രി കെകെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം!
കാറിൽനിന്നു ലഭിച്ച വിരലടയാളം പ്രതിയുടേതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ നിന്നു ലഭിച്ച വിരലടയാളവും അജാസിന്റേതാണ്. അജാസ് ആയുധങ്ങൾ വാങ്ങിയ സ്ഥലം ഉടൻ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പൊള്ളലേറ്റതിനെത്തുടർന്നു വൃക്കകൾക്കുണ്ടായ തകരാറാണ് അജാസിന്റെ മരണകാരണം. 50 ശതമാനത്തോളം പൊള്ളലേറ്റ അജാസിനെ 2 തവണ ഡയാലിസിസിനു വിധേയനാക്കാൻ ശ്രമിച്ചെങ്കിലും രക്തസമ്മർദം കുറഞ്ഞതിനാൽ സാധിച്ചിരുന്നില്ല.ന്യുമോണിയ ബാധയും ആന്തരിക അണുബാധയും രൂക്ഷമാവുകയും വൈകുന്നേരത്തോടെ ഹൃദയാഘാതമുണ്ടാവുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നു.
സൗമ്യയുടെ സംസ്കാരം ഇന്നു വള്ളികുന്നത്തെ വീട്ടുവളപ്പിൽ നടന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം രാവിലെ 8നു വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. ഇലിപ്പക്കുളം കെകെഎം ഗവ. എച്ച്എസ്എസിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി മൃതദേഹം 10നു വീട്ടിലെത്തിച്ചു. 11.30ന് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.