പൈപ്പ് ശരിയാക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി; 14കാരനെ പീഡിപ്പിച്ച് നാല്‍പ്പതുകാരി, കേസ്
ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. വീട്ടിലെ പൈപ്പ് ശരിയാക്കുന്നതിനായി 14കാരനെ വിളിച്ചുവരുത്തിയ 40കാരി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടി സംഭവത്തിന് ശേഷം വീട്ടുകോരാട് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പീഡനത്തില്‍ പരിക്കേറ്റ കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.
അതേസമയം, കോഴിക്കോട് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 25 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയില്‍ വീട്ടില്‍ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനില്‍ ശിക്ഷിച്ചത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2018ൽ ആണ്.

ബാലികയുടെ വീട്ടില്‍ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കുട്ടി പിന്നീട് പിതാവിനോട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയില്‍ ഹാജരായത്. കൊയിലാണ്ടിയില്‍ തന്നെ സമാനമായ മറ്റൊരു കേസിലും കോടതി വിധി പറഞ്ഞിരുന്നു. പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നാല്‍പതു വര്‍ഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.
നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. കഴിഞ്ഞ മാസം തൃശൂരിലും സമാനമായ വിധി പുറത്തുവന്നിരുന്നു. എട്ട് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ വലിയകത്ത് വീട്ടില്‍ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.
2017 ഡിസംബറില്‍ ക്രിസ്തുമസ് സ്‌കൂള്‍ അവധി കാലത്ത് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെണ്‍കുട്ടി കൂട്ടുകാരികളോടും, കൂട്ടുകാരികള്‍ ടീച്ചര്‍മാരോടും പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും തുടര്‍ന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.












Click it and Unblock the Notifications