ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിലേക്ക്... റെയിൽവേക്ക് സർവ്വീസ് ചാർജ് അടച്ചു, ജൂണിൽ ബൈപാസ് തുറക്കും?
ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിലേക്ക്. മേൽപാലം നിർമാണത്തിന്റെ സർവീസ് ചാർജ് ഇനത്തിൽ റെയിൽവേക്കു സംസ്ഥാന സർക്കാർ തുക കൈമാറിയതോടെ തിരഞ്ഞെടുപ്പിന്റെ ചൂട് ബാധിക്കാതെ ബൈപാസ് നിർമാണം പുരോഗമിക്കുകയാണ്. ജൂണിൽ ബൈപാസ് തുറക്കാനാണു ലക്ഷ്യം. കാഞ്ഞിരംചിറയിലും കുതിരപ്പന്തിയിലുമായി നിർമിക്കുന്ന രണ്ട് പാലങ്ങളുടെ സർവീസ് ചാർജായി 7.3 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേക്കു കൈമാറി.
ഈ രണ്ട് മേൽപ്പാലങ്ങളുടെ നിർമാണം നടക്കാതിരുന്നതാണ് ബൈപ്പാസ് നിർമാണത്തെ മൊത്തതിൽ ബാധിച്ചത്. ഒന്നര വർഷമായി മറ്റ് നിർമാണങ്ങളുടെ 80 % ശതമാനവും പുർത്തിയായി ഈ രണ്ട് മേൽപ്പാലങ്ങളുടെ നിർമാണത്തിനായി റെയിൽവേയുടെ അനുമതി കാത്തിരിക്കുകയായിരുന്നു സംസ്ഥാനം. 50% തുക കേന്ദ്രമാണു വഹിക്കേണ്ടത്. അതിനു കാത്തുനിൽക്കാതെ നിർമാണം വേഗത്തിലാക്കാൻ തുക മുഴുവനും സംസ്ഥാന സർക്കാർ അടയ്ക്കുകയായിരുന്നു.

ഇതോടെ ബൈപാസ് പൂർത്തീകരിക്കാനുള്ള നിർമാണ തടസ്സങ്ങളെല്ലാം ഒഴിവായി. ഗർഡർ സ്ഥാപിച്ച് പാലം നിർമാണം അതിവേഗം നടത്താനാണ് തീരുമാനം. 2-3 മാസം വേണ്ടിവരും മേൽപാലം നിർമിക്കാൻ. കീറാമുട്ടിയായിരുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിനു മുന്നോടിയായി റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഈയാഴ്ചതന്നെ നടക്കും. ചെന്നെയിലെ റെയിൽവേ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ ഡിവിഷൻ ഓഫിസ് ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തുക.
ബൈപാസിന്റെ രണ്ടറ്റങ്ങളായ കൊമ്മാടിയിലും കളർകോട്ടും ജക്ഷൻ വികസനം ഏറെക്കുറെ പൂർത്തിയായി. ഫെൻസിങ് പണികളാണ് ശേഷിക്കുന്നത്. രണ്ടിടത്തും നേരത്തേതന്നെ ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതുകണ്ട് അപരിചിത വാഹനങ്ങൾ കടന്നുവരുന്നത് അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രവേശനഭാഗങ്ങൾ അടച്ചിരിക്കുകയാണ്. എലിവേറ്റഡ് റോഡ് രണ്ട് മേൽപാലത്തിന്റെ നിർമാണം കൂടാതെ എലിവേറ്റഡ് റോഡിൽ ടാറിങ്ങും ബാക്കിയുണ്ട്. 6.8 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ 3.2 കിലോമീറ്ററാണ് എലിവേറ്റഡ് റോഡ്. അത്രയും ഭാഗം ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്ന പണിയാണ് ശേഷിക്കുന്നത്. മേൽപാലം നിർമാണത്തിനൊപ്പം ഇതും പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.












Click it and Unblock the Notifications