ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട് ബോധം നഷ്ടമായി പശ്ചിമ ബംഗാൾ സ്വദേശിനി; രക്ഷകരായത് കേരള പോലീസ്
ആലപ്പുഴ: തിരമാലയിൽ അകപ്പെട്ട 25കാരിക്ക് രക്ഷകരായി കേരള പോലീസ്. കേരളത്തിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ
പശ്ചിമബംഗാൾ സ്വദേശിനിയായ ശിവാനി ആണ് തിരമാലയിൽപ്പെട്ടത്. മാരാരി ബീച്ചിൽ തിരമാലയിൽ അകപ്പെട്ട യുവതിയെ മൂന്ന് പോലീസുകാർ ചേർന്നായിരുന്നു രക്ഷപ്പെടുത്തിയത്..
ബെംഗളൂരു ആസ്ഥാനമായുള്ള ഐ ടി പ്രൊഫഷണലായ ശിവാനി കടൽത്തീരത്ത് കളിക്കുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ടു. ഭാഗ്യവശാൽ, അർത്തുങ്കൽ പോലീസിലെ കോസ്റ്റൽ വാർഡൻമാരായ സൈറസും ജെറോമും കടൽത്തീരത്ത് കൂടി കടന്നുപോകുമ്പോൾ, കടലിൽ 20 മീറ്ററോളം ദൂരത്തിൽ തിരമാലകളിൽ അകപ്പെട്ട ശിവാനിയെ കാണുകയായിരുന്നു.

അബോധാവസ്ഥയിൽ ആയിരുന്നു ശിവാനി. "സമയം ഏകദേശം 10.45 ആയിരുന്നു. ആദ്യം, യുവതി കടലിലേക്ക് കുറച്ച് ദൂരം പോയതായാണ് ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ പിന്നീടാണ് അവർ അബോധാവസ്ഥയിൽ ആണെന്നും തിരമാലയിൽ അകപ്പെട്ടതാണെന്നും ഇവർക്ക് മനസ്സിലായത്. ഇരുവരും പെൺകുട്ടിയുടെ അടുത്തേക്ക് നീന്തി യുവതിയെ കരയിലേക്ക് വലിച്ചെത്തിച്ചു. യുവതി അബോധാവസ്ഥയിലായിരുന്നു, "പോലീസ് വൃത്തങ്ങൾ പറഞ്ഞു.
മറ്റൊരു പോലീസുകാരൻ വിപിൻ വിജയ് സംഭവസ്ഥലത്തെത്തി സി പി ആർ നൽകി, തുടർന്ന് യുവതിയുടെ ബോധം തെളിഞ്ഞു. "പോലീസിന്റെ സമയോചിതമായ പ്രവൃത്തിയാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. അവരുടെ ഇടപെടലിന് ഞാൻ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, "സർക്കിൾ ഇൻസ്പെക്ടർ ജി ബി മുകേഷ് പറഞ്ഞു.
നിൽക്കാൻ ബുദ്ധിമുട്ടായ ശിവാനിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു












Click it and Unblock the Notifications