തുക കുറഞ്ഞതിൽ മന്ത്രിയ്ക്കു അതൃപ്തി, വനിതാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും മന്ത്രി ചെക്ക് വാങ്ങിയില്ല.
മാരാരിക്കുളം: ആലപ്പുഴ മണ്ഡലത്തിന്റെ ധനസമാഹരണ ഉദ്ഘാടന വേദിയിൽ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുക കുറഞ്ഞതിനാൽ ചെക്ക് വാങ്ങാൻ വിസ്സമതിച്ചു മന്ത്രി. ആര്യാട് പഞ്ചായത്ത് കൈമാറിയ തുകയിലാണ് മന്ത്രി ജി.സുധാകരൻ അനിഷ്ടം തുറന്നുകാട്ടിയത്. ചെക്ക് വാങ്ങാതെ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി തുക വർധിപ്പിക്കാമെന്ന ഉറപ്പിന്മേൽ പിന്നീടത് ഏറ്റുവാങ്ങി. വേദിയിൽ വിവിധ പഞ്ചായത്തുകളുടെ തുക സ്വീകരിക്കുന്ന ചടങ്ങിലാണ് മന്ത്രി തുക കുറഞ്ഞതിനു കാരണം ചോദിച്ച ശേഷം ചെക്ക് വാങ്ങാതെ അടുത്ത പഞ്ചായത്ത് പ്രതിനിധിയിൽ നിന്നും ചെക്ക് സ്വീകരിച്ചത്. കലവൂർ ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിലാണ് സംഭവം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 51 ലക്ഷം രൂപ സ്വീകരിച്ച ശേഷം മന്ത്രി ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസിൽ നിന്നും സംഭാവന വാങ്ങുന്നതിനു മുൻപ് പ്രസിഡന്റിനോട് എത്രയുണ്ടെന്നു ചോദിക്കുകയായിരുന്നു. അഞ്ചു ലക്ഷം എന്ന മറുപടിയിൽ നീരസം തോന്നിയ മന്ത്രി അടുത്ത പഞ്ചായത്തിന്റെ തുക ഏറ്റുവാങ്ങി. പിന്നീട് പ്രസിഡന്റിനോട് വർധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ തുക കണ്ടെത്താമെന്ന ഉറപ്പിന്മേലാണ് മന്ത്രി ചെക്ക് ഏറ്റുവാങ്ങിയത്. തനതുഫണ്ടിൽ നിന്നുള്ള അഞ്ചു ലക്ഷവും വിവിധ മേഖലകളിൽ നിന്നു സ്വീകരിച്ചതടക്കം 11,17,740 രൂപയാണ് ആര്യാട് പഞ്ചായത്ത് ആകെ നൽകിയത്.
ഇതിൽ അഞ്ച് ലക്ഷത്തിന്റെ തനത് ഫണ്ട് കുറഞ്ഞതിലാണ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക് പഞ്ചായത്ത് എന്നിവ തനത് ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ വീതം കണ്ടെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ തുക തനത് ഫണ്ടിൽ നിന്നു നൽകിയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രതിനിധികളെ മന്ത്രി വേദിയിൽ അഭിനന്ദിച്ചു