കൈനകരിയിലെ പമ്പിംഗ് ഉടൻ പൂർത്തിയാക്കും; വീട്ടിൽ തിരിച്ചെത്തിക്കുന്നതിന് അടിയന്തിര നടപടികൾ
ആലപ്പുഴ: കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും ഇനിയും വീടുകളിൽ നിന്നും വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലുള്ളവരെ മടക്കിക്കൊണ്ടു വരുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് പമ്പിംഗ് നടക്കുന്നതെന്നും ജില്ല കളക്ടറുടെ ചുമതല വഹിക്കുന്ന ഗ്രാമവികസന കമ്മീഷണർ എൻ. പത്മകുമാർ പറഞ്ഞു. കൈനകരിയിലെ കനകശ്ശേരി, വടക്കേ വാവാക്കാട്, കൂലിപ്പുരയ്ക്കൽ, പരിത്തിവളവ്, ആർ ബ്ലോക്ക് എന്നിവിടങ്ങളിലെ പമ്പിംഗ് അദ്ദേഹം നേരിട്ടു വിലയിരുത്തി. ഇതിൽ പമ്പിംഗ് ആരംഭിച്ചിട്ടില്ലാത്ത കൂലിപ്പുരയ്ക്കൽ പാടശേഖര സമിതിയുടെ ഭാരവാഹിയെ ഫോണിൽ വിളിച്ചു ഉടൻ തന്നെ പമ്പിംഗ് ആരംഭിക്കണമെന്നും നിർദ്ദേശം നൽകി.
വിവിധ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി 34 പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. താൽകാലികമായി എത്തിച്ചിരിക്കുന്ന ബാർജ്ജുകളിലാണ് പമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഏഴു ദിവസത്തിനകം കൈനകരിയിലെ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചു കളയാനാണ് ലക്ഷ്യം. ഇതിനായി 31 പമ്പുകളാണ് കൈനകരിയിൽ മാത്രം സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിവുള്ളതാണ് ഇവിടെയെത്തിച്ചിരിക്കുന്ന പമ്പുകൾ.
വെള്ളം കയറി നശിച്ച പമ്പുകളുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയാക്കാനായി കൊല്ലത്തു നിന്നുള്ള ഒരു സംഘം നാളെ ജില്ലയിലെത്തും. ഡപ്യൂട്ടി കളക്ടർ മുരളീധരൻ പിള്ള, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരൺ ബാബു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി ലൂക്കോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് എന്നിവർ കളക്ടറോടൊപ്പമുണ്ടായിരുന്നു.