കോമളപുരം സ്പിന്നിങ് മില്ലില്‍ പിന്‍വാതില്‍ നിയമന ശ്രമം; തോമസ് ഐസക്കിനെതിരെ പ്രതിഷേധം...
ആലപ്പുഴ: കോമളപുരം സ്പിന്നിംഗ് മില്ലില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താതെ പിന്‍വാതിലിലൂടെ സ്വന്തക്കാരെ നിയമിക്കാനുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി അപലപനീയമാണെന്ന് കോമളപുരം സ്പ്ന്നിംഗ് ആന്റ് വീവിംഗ് മില്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് എ.എ ഷുക്കൂര്‍ ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുറന്നു പ്രവര്‍ത്തിച്ച മില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൈക്കൊണ്ട തീരുമാനം കോടതിയുടെ നിര്‍ദ്ദേശാനുസരണം മുന്‍ ജീവനക്കാരായ 137 പേരെ നിയമിക്കാനായിരുന്നു. ഒന്നാം ഘട്ടത്തില്‍ ആറ് മാസക്കാലത്തേയ്ക്ക് 275 രൂപ പ്രതിദിന വേതനം ജീവനക്കാര്‍ക്ക നല്‍കുകയും 4800 സ്പിന്‍ഡില്‍ ഓടിക്കാനാവശ്യമായ 115 ജീവനക്കാരെ നിയമിക്കുകയും ഇതിനായി 16 കോടി വകയിരുത്തുകയും 5.7 കോടി കമ്പനി അക്കൗണ്ടിലേയ്ക്ക് നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ബാക്കി തുക നല്‍കുവാന്‍ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ധനമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10.39 കോടി രൂപ അനുവദിച്ചതായും ഓണത്തിനു ശേഷം 18240 സ്പിന്‍ഡില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും പുറത്തു നില്‍ക്കുന്ന 34 പഴയ തൊഴിലാളികളടക്കം 274 പേരെ നിയമിക്കുമെന്നും പറഞ്ഞിരുന്നു.
2018 ല്‍ കമ്പനി ലാഭകരമാകുമ്പോള്‍ ഇപ്പോള്‍ പണിയെടുക്കുന്ന 103 തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്നും മന്ത്രി സൂചിപ്പിക്കുന്നു. ഇത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും ഇവരെ സ്തിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ഷുക്കൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനിയില്‍ സര്‍ക്കാരിന്റെ താത്പ്പര്യമല്ല ഐസക്കിന്റെ താത്പ്പര്യമാണ് നടക്കുന്നത്. എല്ലാ തരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്.
മറ്റ് മില്ലുകളില്‍ കൊടുക്കുന്നതു പോലുള്ള ആനുകൂല്യങ്ങള്‍ ഇവിടെ നല്‍കണം. ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്പിന്നേഴ്‌സില്‍ നിലവില്‍ പ്രൊഡക്ഷനില്ല. നൂലുകള്‍ കെട്ടികിടക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റ് പി.തമ്പി, ജി.ലാല്‍ജി, മാര്‍ട്ടിന്‍ മാത്യു, ആര്‍.രവിരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു












Click it and Unblock the Notifications