തിങ്കൾ പദ്ധതി; ആലപ്പുഴ മുനിസിപ്പാലിറ്റി 5000 മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി നൽകുന്നു
ആലപ്പുഴ: ആലപ്പുഴ മുൻസിപ്പാലിറ്റി സ്ത്രീകൾക്കായി 5000 മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി നൽകുന്നു. ആർത്തവകാലം പരിസ്ഥിതി സൗഹൃദമാക്കുക എന്ന സന്ദേശം മുൻനിർത്തി "തിങ്കൾ " എന്ന പദ്ധതിയ്ക്കാണ് തുടക്കമാകുന്നത്. മാലിന്യ സംസ്കരണത്തിലെ വലിയ വെല്ലുവിളിയായ സാനിറ്ററി നാപ്കിനുകൾക്ക് ബദലായി 5 വർഷത്തോളം പുനരുപയോഗിക്കാൻ കഴിയുന്ന മെൻസ്ട്രൂൽ കപ്പുകളും കഴുകി ഉപയോഗിക്കാൻ കഴിയുന്ന തുണികൊണ്ടുള്ള നാപ്കിനും പ്രചരിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
കേരളത്തില്‍ എഎപി നിശ്ചലം; ഓഫീസ് തുറന്നിട്ട് മാസങ്ങള്‍... പുതിയ പാര്‍ട്ടി സംബന്ധിച്ച് സര്‍വ്വെ
ആദ്യഘട്ടത്തിൽ 5000 കപ്പുകൾ സൗജന്യമായി ആലപ്പുഴ നഗരസഭയിൽ നിന്നും താത്പര്യമുള്ളവർക്ക് നൽകും. രണ്ടാം ഘട്ടത്തിൽ പുനരുപയോഗിക്കുന്ന തുണി പാഡുകൾ നൽകും. നഗരസഭയും ഹിന്ദുസ്ഥാൻ ലാറ്റക്സും ചേർന്ന് കോൾ ഇന്ത്യ ലിമിറ്റഡിന്റെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ചെയ്യുന്നത്. പദ്ധതി ധനകാര്യവകുപ്പു മന്ത്രി തോമസ് ഐസക് സർ ഉദ്ഘാടനം ചെയ്തു.
പ്രളയകാലത്ത് നഗരസഭാ പ്രദേശത്തെ 47 ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉണ്ടായ ചാക്കു കണക്കിന് നാപ്കിനുകൾ എന്തു ചെയ്യണം എന്നറിയാതെ നിന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരാലോചനയുണ്ടായത്. അന്ന് ഹിന്ദുസ്ഥാൻ ലാറ്റക്സ് സൗജന്യമായി ഇൻസിനറേറ്ററുകൾ നൽകിയതിനാൽ പ്രശ്നം തത്ക്കാലം പരിഹരിക്കാൻ കഴിഞ്ഞു. അവിടെ നിന്നാണ് നഗരസഭയും ഈ വഴിക്ക് ചിന്തിച്ചത്.
സാനിറ്ററി നാപ്കിനുകളിൽ നൂറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും സംസ്കരിക്കപ്പെടില്ല. നിലവിൽ ഡബിൾ ചേമ്പർ ഇൻസിനറേഷനാണ് സംസ്കരണരീതി, അതും പരിസ്ഥിതി സൗഹൃദമല്ല. ഒരു സ്ത്രീ ശരാശരി ഒരു വർഷം തന്നെ 156 സാനിറ്ററി നാപ്കിൻ എങ്കിലും ഉപയോഗിക്കും, അതായത് ആർത്തവ വിരാമം വരെ നോക്കിയാൽ 6500 എണ്ണം. ഇങ്ങിനെയെങ്കിൽ ഒരു മെൻസ്ട്രുവൽ കപ്പ് ഏകദേശം 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാവുകയും അത്രയും പ്ലാസ്റ്റിക് മാലിന്യവും പൈസയും ലാഭിക്കുകയും ചെയ്യും. അതായത് ഇപ്പോൾ 5000 പേർ ഇതിലെക്ക് മാറിയാൽ 39 ലക്ഷം പാടുകൾ മണ്ണിലെക്ക് വരില്ല. അതിലൂടെ ലാഭിക്കുന്ന പൈസ വേറെയും.
നാപ്കിനുകളെക്കാൾ വളരെയധികം സൗകര്യവും വൃത്തിയുമുള്ളവയാണ് കപ്പുകൾ. ഇ കോമേഴ്സ് പ്ലാറ്റ്ഫോമിലൂടയാണ് നിലവിൽ ആൾക്കാർ വാങ്ങുന്നത് .300 മുതൽ 600 രൂപ വരെ വിലയുണ്ട്. മെഡിക്കൽ സിലിക്കൺ കൊണ്ട് നിർമ്മിക്കുന്ന കപ്പുകൾ 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. ഇൻഫക്ഷനും മറ്റും ഒഴിവാക്കുന്നതിന് ഉപയോഗക്രമവും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കണം.
ആലപ്പുഴ നഗരസഭാ സെക്രട്ടറി എസ് ജഹാൻഗീർ ആണ് ഈ മഹത്തായ ആശയവുമായി മുൻപോട്ട് വന്നത്. ഹിന്ദുസ്ഥാൻ ലറ്റക്സ് എന്ന സ്ഥാപനം ആണ് ഇതിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ആലപ്പുഴ മുൻസിപ്പാലിറ്റിയിലോ, രജിസ്റ്റർ ഓഫീസിലോ പേരു റെജിസ്റ്റർ ചെയ്തു കപ്പ് കൈപറ്റാവുന്നതാണ്