ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; അപകടം ഇന്ന് പുലർച്ചെ
ആലപ്പുഴ: ആലപ്പുഴ തലവടിയിൽ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീർമുക്കം റോഡിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്.
ജീപ്പിൽ പൊലീസ് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇടുക്കിയിൽ തിങ്കൾക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വളാഞ്ചേരിയിൽ നിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങംവഴിയാണ് പുലർച്ചെ 1.15-ഓടെയാണ് അപകടം. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.
നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. 41 യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.