കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു, വിഎസിന്റെ മുൻ സ്റ്റാഫടക്കം കുറ്റവിമുക്തർ
ആലപ്പുഴ: സഖാവ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അടക്കമുളള 5 പ്രതികളാണ് കേസില്‍ കുറ്റവിമുക്തരായിരിക്കുന്നത്.
കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായുളള നിയമനടപടികള്‍ തുടരും. സത്യം തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കുറ്റവിമുക്തരാക്കപ്പെട്ടവര്‍ പ്രതികരിച്ചു. വിഎസിന്റെ മുന്‍ സ്റ്റാഫ് ലതീഷ് ബി ചന്ദ്രന്‍ ആയിരുന്നു കേസിലെ ഒന്നാം പ്രതി. കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സിആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരെയാണ് കോടതി വിട്ടയച്ചത്. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2013 ഒക്ടോബര്‍ 31നാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണപിള്ള സ്മാരകവും പ്രതിമയും തകര്‍ക്കപ്പെട്ടത്.

Recommended Video
പി കൃഷ്ണപിളള താമസിച്ചിരുന്ന വീടിന് പുലര്‍ച്ചെ അക്രമികള്‍ തീയിടുകയായിരുന്നു. ഈ വീട്ടിലാണ് അവസാന കാലത്ത് കൃഷ്ണപിളള താമസിച്ചത്. ഇവിടെ വെച്ച് പാമ്പ് കടിയേറ്റാണ് കൃഷ്ണപിളളയുടെ മരണം. അദ്ദേഹത്തിന്റെ മരണശേഷം വീട് സിപിഎം ഏറ്റെടുത്ത് സ്മാരകമാക്കുകയായിരുന്നു. അക്രമികള്‍ വീട് കത്തിക്കുക മാത്രമല്ല കൃഷ്ണപിളളയുടെ പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തു.
ലോക്കല്‍ പോലീസില്‍ നിന്നും കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കണ്ടെത്തിയത് സിപിഎമ്മിലെ വിഭാഗീയതയാണ് അക്രമത്തിന് പിന്നിലെന്നാണ്. കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 5 പേരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനും കൃഷ്ണ പിളള സ്മാരകം തകര്‍ക്കില്ലെന്നും ആര്‍ നാസര്‍ പ്രതികരിച്ചു.












Click it and Unblock the Notifications