സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന്
തുറവൂർ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ പോലീസ് മേധാവിക്കും ചേർത്തല ഡിവൈഎസ്പിക്കും കളരിക്കൽ പ്രദേശത്തെ 21 സ്ത്രീകൾ പരാതി നൽകിയിട്ടും ഇതുവരെ പരാതിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
അന്വേഷണച്ചുമതല എസ്ഐയ്ക്കു് കൈമാറിയെന്നാണ് കുത്തിയതോട് സിഐ ബുധനാഴ്ച അറിയിച്ചത്. എന്നാൽ, തങ്ങളെ നേരിൽക്കണ്ടോ സ്‌റ്റേഷനിൽ വിളിപ്പിച്ചോ മൊഴി രേഖപ്പടുത്താൻ എസ്ഐ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരേ നടപടി വൈകുന്നത് തെളിവുകൾ നശിപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നുമാണ് ആരോപണം.
ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ, ഫോണുകളിലെ ചിത്രങ്ങൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഇതിനകം നശിപ്പിച്ചേക്കാമെന്നും കരുതുന്നു. കളരിക്കൽ സ്വദേശികളായ അഞ്ചുപേർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.

സൗഹൃദ സംഭാഷണം നടത്തി സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ അവരറിയാതെ മൊബൈലിൽ പകർത്തിയാണ് സംഘം ദുരുപയോഗം ചെയ്തത്. ഇതിനായി പ്രത്യേകം ആപ്ലിക്കേഷനും ഇവർ ഡൗൺലോഡ് ചെയ്തിരുന്നതായി പറയപ്പെടുന്നു. സംഘാംഗങ്ങൾ തമ്മിൽ തെറ്റിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഒരുപ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായിട്ടും കുത്തിയതോട് പോലീസ് വേണ്ട ഗൗരവം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ, താൻ മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലാണെന്നാണ് എസ്ഐ പറയുന്നത്. അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും കുത്തിയതോട് സിഐ കെബി മനോജ്കുമാർ പറഞ്ഞു. എന്നാല്‍ ഇതിനോടകം പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന വലിയ ആക്ഷേപമാണ് കുത്തിയതോട് പൊലീസിനെതിരെ ഉയരുന്നത്.












Click it and Unblock the Notifications