'ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയുന്ന രാഷ്ട്രീയമല്ല തന്റേത്', സന്ദീപ് വാര്യർക്ക് ആരിഫിന്റെ മറുപടി
ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എഎം ആരിഫ് എംപി. എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൊല്ലപ്പെട്ടത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും വളര്‍ത്തുന്നതില്‍ എംപിക്ക് പങ്കുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി ഇവരെ പിന്തുണയ്ക്കുന്നു എന്നുമാണ് സന്ദീപ് വാര്യര്‍ ആരോപിച്ചത്.
സന്ദീപ് വാര്യർക്ക് ശക്തമായ മറുപടിയാണ് ഫേസ്ബുക്ക് കുറിപ്പിൽ എഎം ആരിഫ് എംപി നൽകിയിരിക്കുന്നത്. എഎം ആരിഫിന്റെ കുറിപ്പ്: ''കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയെന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണ് ഞാൻ. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റിയതുകൊണ്ടാണ്, ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി എന്നെ നിയോഗിച്ചത്. ആലപ്പുഴയിലെ ജനങ്ങൾക്ക് എന്നെ അറിയാം. മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല എൻ്റെത്.
സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തു തീർപ്പാക്കുക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയുമല്ല എന്നെ നയിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സമഭാവനയോട് പെരുമാറാൻ ആണ് എന്റെ രാഷ്ട്രീയമെന്നെ പഠിപ്പിച്ചിട്ടുള്ളത്. അത് പാലക്കാട് ഉള്ള സന്ദീപ് വാര്യർക്കു മനസിലാവണമെന്നില്ല. ആലപ്പുഴയിലെ നിങ്ങളുടെ പാർട്ടിയുടെ തന്നെ നേതാക്കളോട് ചോദിച്ചാൽ മതി.
കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരുവരി പരാമർശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിനു ഇതൊക്കെ മനസിലാകുമോ എന്നറിയില്ല. മനസിലാക്കിയാൽ നല്ലത്. കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു''.
അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം
Recommended Video