'കമ്യൂണിസ്റ്റ് നേതാക്കളെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്ന സംഘപരിവാര തന്ത്രം', സുരേന്ദ്രനെതിരെ ആരിഫ്
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ എംഎല്‍എ എച്ച് സലാമിനെതിരെ കെ സുരേന്ദ്രന്‍ നടത്തിയ ആരോപണം വിവാദത്തില്‍. സിപിഎമ്മിന്റെ എംഎല്‍എയായ എച്ച് സലാം എസ്ഡിപിഐയുടെ ആളാണ് എന്നാണ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
കേസിന്റെ വിവരങ്ങള്‍ എംഎല്‍എ എസ്ഡിപിഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്നും എച്ച് സലാമിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കെ സുരേന്ദ്രന് മറുപടി നല്‍കിയിരിക്കുകയാണ് ആലപ്പുഴ എംപിയായ എഎം ആരിഫ്.

എഎം ആരിഫിന്റെ പ്രതികരണം: '' H.സലാം MLA യ്ക്ക് നേരേ BJP സംസ്ഥാന അദ്ധ്യക്ഷൻ്റെ നേതൃത്വത്തിൽ നടക്കുന്നത് ഹീനമായ വ്യക്തിഹത്യയും, അപവാദ പ്രചരണവുമാണ്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ഉന്നതതല ഗൂഢാലോചന ഉൾപ്പെടെ വെളിയിൽ വരുമെന്നുള്ള ആശങ്കയാണ് BJP നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള K. സുരേന്ദ്രൻ്റെ ശ്രമം നടക്കാതെ പോകുന്നതിലുള്ള നിരാശയും കൊണ്ടാണ് ഇത്തരം ഹീനമായ ആരോപണമുന്നയിക്കാനും അതുവഴി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും ഉള്ള ശ്രമം.

മാസങ്ങൾക്ക് മുൻപ് വയലാറിൽ ഒരു RSS പ്രവർത്തകൻ കൊല്ലപ്പെട്ട സമയത്ത് ഇത് പോലെ തന്നെ പ്രതികളെ രക്ഷിക്കാൻ CPIM ശ്രമിക്കുന്നു എന്ന പ്രചാരണം BJP നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു.എന്നാൽ കൃത്യം ചെയ്തവരെയും സഹായിച്ചവരേയും ഗൂഡാലോചന നടത്തിയവരേയും ഉൾപ്പെടെ SDPI യുടെ വിവിധ തലത്തിലുള്ള 40 പേരേ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ട്. മൂന്നു പേർ ഇന്നും ജയിലിലാണ്. അവരുടെ ജാമ്യാപേക്ഷയെ കോടതിയിൽ പിണറായി സർക്കാർ ശക്തമായി എതിർത്തിട്ടുമുണ്ട്.

അതുകൊണ്ട് തന്നെ വയലാറിലെ കേസ് അന്വേഷണത്തെക്കുറിച്ച് യാതൊരു പരാതിയും ഉന്നയിക്കാൻ ഇപ്പോൾ സുരേന്ദ്രനോ മറ്റു BJP നേതാക്കൾക്കോ കഴിയുന്നില്ല എന്നത് കൊണ്ട് ഇപ്പോൾ അതിൽ മൗനം പാലിക്കുന്നു. ആലപ്പുഴയിൽ ഉണ്ടായ രണ്ടു സംഭവത്തിലും, കൃത്യം ചെയ്തവരെയും, രക്ഷപെടാൻ സഹായിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും അടക്കം മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുന്നിൽ എത്തിക്കും എന്ന് ഉറപ്പാണ്. അത് BJP യുടെ ഉന്നതങ്ങളിൽ വരെ എത്തുമെന്നത് കൊണ്ടാകും സുരേന്ദ്രൻ ഭയക്കുന്നത്.
യഥാർത്ഥ പ്രതികളെ രക്ഷപെടുത്താൻ K. സുരേന്ദ്രനല്ല ആര് വിചാരിച്ചാലും സാധ്യമാകില്ല.

അന്വേഷണത്തിൽ ഇടപെടാനും വഴിതെറ്റിക്കാനമുള്ള ശ്രമങ്ങൾ വിലപ്പോകില്ല..മതത്തേയും വിശ്വാസത്തേയും ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്നവർക്ക് മത ധ്രുവീകരണമാണ് വേണ്ടത്. ആലപ്പുഴയിൽ അത് നടക്കില്ല. മുസ്ലീം നാമധാരികളായ കമ്യൂണിസ്റ്റ് നേതാക്കളെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്ന സംഘപരിവാര തന്ത്രം ഇവിടെ ചിലവാകില്ല. എനിക്കെതിരെയും ഇതേ രീതിയിലുള്ള ആക്രമണമാണ് RSS / BJP പ്രവർത്തകർ വർഷങ്ങളായി നടത്തുന്നത്. അതിനെതിരെ ജന്മഭൂമിക്കും ജനം TV ക്കുമെതിരെ നിയമപരമായ പോരാട്ടം ഒരു വഴിയിൽ നടത്തുന്നുമുണ്ട്.

കേസ് അന്വേഷണത്തിൽ ആലപ്പുഴയിൽ സലാം MLA യോ ഇടതുപക്ഷ നേതൃത്വമോ ഇടപെടാറില്ല. BJP യുടെ ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടാകാൻ അനുവദിക്കുകയുമില്ല. അതിന് വേണ്ടി എന്ത് മര്യാദകേടും പറയാമെന്നുള്ള സമീപനം നല്ലതിനുമല്ല. മൂന്നര പതിറ്റാണ്ടോളം കമ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് കഴിവും ആന്മാർത്ഥതയും തെളിയിച്ച സഖാവാണ് അമ്പലപ്പുഴ MLA, സഖാവ് H.സലാം. കമ്യൂണിസ്റ്റുകാർ വർഗ്ഗീയതയെ ജീവൻ കൊടുത്തും ചെറുത്തു നിൽക്കുന്നവരാണ്. കുറ്റകൃത്യം ചെയ്തവരെ തെറ്റുകാരെന്ന് പറയാൻ നാവ് പൊന്താത്ത സുരേന്ദ്രൻ CPIM ന് നേരേ തിരിയുന്നത് എന്തിന് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്''.












Click it and Unblock the Notifications