'ലിസി ' മണംപിടിച്ച് കണ്ടെത്തിയത് 4 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; ആലപ്പുഴയിൽ വൻ ലഹരിവേട്ട
ആലപ്പുഴ: നർക്കോട്ടിക് സെല്ലിലെ പൊലീസ് നായ മണം പിടിച്ച് കണ്ടെത്തിയത് 4200 പായ്ക്കറ്റ് അടങ്ങിയ 4 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മൊത്തക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. നഗരത്തിൽ കല്ലുപാലം - ബാലഭവൻ റോഡിൽ കച്ചവടം നടത്തുന്ന പാലസ് വാർഡ് കോന്നോത്ത് ബിനുരാജായെ (37) ആണ് ആന്റി നർക്കോട്ടിക് സംഘം പിടികൂടിയത്. ഒരു ചെറിയ പായ്ക്കറ്റ് പുകയില ഉൽപന്നത്തിനു 40-50 രൂപയാണ് വില. 2 ലക്ഷത്തിനു മേൽ വിപണിവിലയുളള ഉൽപന്നമാണ് പിടികൂടിയത്.
ബിജെപി എംപിമാരുടെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം; പരിഹസിച്ച് രാഹുല്, ഒരുവട്ടം കൂടി
നർക്കോട്ടിക് സെല്ലിലെ ലിസി എന്ന പൊലീസ് നായയാണ് മണം പിടിച്ചു പരിശോധനയ്ക്ക് സഹായകമായത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് അര കിലോ കഞ്ചാവ് ഉൾപ്പെടെ പലയിടങ്ങളിൽ നിന്നായി ലഹരി വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ഒരു വർഷമേ ആയുള്ളൂ പ്രത്യേക പരിശീലനം നേടി ആലപ്പുഴയിൽ എത്തിയിട്ട്.
അധ്യയന വർഷം തുടങ്ങിയതോടെ ജില്ലയിൽ വിദ്യാലയങ്ങൾക്കു സമീപം പുകയില ഉൽപന്നങ്ങളുടെ വിൽപന വർധിച്ചതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആന്റി നർക്കോട്ടിക് സംഘം പരിശോധിച്ചത്. മങ്കൊമ്പിൽ 2 കടകളിൽ നിന്നായി 218 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി.
അതേ സമയം നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവുമല്ലാതെ ലഹരി മരുന്നായ എംഡിഎംഎ യുമായി 2 പേരെ കഴിഞ്ഞ ദിവസം എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പിടികൂടിയത്. രാജ്യാന്തര വിപണിയിൽ 50,000 രൂപ വില വരുന്ന 7 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായാണ് യുവാവിനെ പിടികൂടിയത്. ഇയാൾ ആലപ്പുഴയിൽ വിനോദ സഞ്ചാരികൾക്കു ലഹരിമരുന്നു വിൽക്കാനെത്തിയപ്പോഴായിരുന്നു പിടിയിലായത്.