രഞ്ജിത്തിന്റെ മരണത്തിന് ഇടയാക്കിയത് പൊലീസിന്റെ ഉദാസീനത: സർക്കാർ നിലപാട് നിന്ദ്യം: കുമ്മനം രാജശേഖരന്‍
ആലപ്പുഴ: രഞ്ജിത്തിന്റെ മരണത്തിന് ഇടയാക്കിയത് പൊലീസിന്റെ ഉദാസീനതയാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. സംഘർഷവും അക്രമ സാധ്യതയും ആലപ്പുഴയിൽ ഉണ്ടെന്നറിയാവുന്ന പോലീസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വവും ഉദാസീനതയുമാണ് രഞ്ജിത്തിനെ സമൂഹത്തിന് നഷ്ടപ്പെടാൻ ഇടയാക്കിയത്. ജാതിമതവിദ്വേഷമോ വൈരമോ ഒരിക്കൽ പോലും വെച്ചു പുലർത്തിയിട്ടില്ലാത്ത നിസ്വാർത്ഥനും സത്യസന്ധനുമായ ഒരാൾ സമാനതകളില്ലാത്ത അരുംകൊലക്ക് ഇരയാവുന്ന സംഭവം വർത്തമാന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു. രഞ്ജിത്തിന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനത്തിന്റെ പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ ആറാട്ടുപുഴയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കാണുകയുണ്ടായി. മൂന്നാം ദിവസമായ ഇന്നലെ നടന്ന കുഴിമൂടലിലും മരണാനന്തര ചടങ്ങുകളിലും സംബന്ധിച്ചു. രഞ്ജിത്തിന്റെ ഭാര്യ,'അമ്മ, മക്കൾ,സഹോദരൻ മറ്റു ബന്ധുമിത്രാദികൾ സുഹൃത്തുക്കൾ തുടങ്ങിയവരുടെ ദുഃഖത്തിലും വേദനയിലും പങ്കു ചേർന്നു . പൈശാചികമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ നേരിൽ കണ്ട അമ്മയും ഭാര്യയും മകളും സഹോദരനും ദുഃഖഭാരത്താൽ വിതുമ്പി കരയുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചുറ്റികക്ക് തലക്കടിച്ചും ഇടിച്ചും ദേഹമാസകലം വാളിന് വെട്ടിയും തന്റെ മകനെ കൊല്ലുന്നത് കണ്ട അമ്മയുടെ വേദന സഹിക്കാവുന്നതിനും അപ്പുറമാണ്.

കുറ്റകൃത്യം ചെയ്ത പ്രതികളെ പിടികൂടുവാൻ ഇനിയും പോലീസിനു കഴിഞ്ഞിട്ടില്ല. സംഘർഷവും അക്രമ സാധ്യതയും ആലപ്പുഴയിൽ ഉണ്ടെന്നറിയാവുന്ന പോലീസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വവും ഉദാസീനതയുമാണ് രഞ്ജിത്ത് എന്ന മനുഷ്യസ്നേഹിയെ സമൂഹത്തിന് നഷ്ടപ്പെടാൻ ഇടയാക്കിയത്. ജാതിമതവിദ്വേഷമോ വൈരമോ ഒരിക്കൽ പോലും വെച്ചു പുലർത്തിയിട്ടില്ലാത്ത നിസ്വാർത്ഥനും സത്യസന്ധനുമായ ഒരാൾ സമാനതകളില്ലാത്ത അരുംകൊലക്ക് ഇരയാവുന്ന സംഭവം വർത്തമാന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നു. സമീപകാലത്ത് നടന്ന കൊലപാതകങ്ങളുടെ ഗൂഢാലോചന, ആയുധസംഭരണം, ധനവിനിയോഗം, തീവ്രവാദ ബന്ധം എന്നിവ സംബന്ധിച്ച കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ല. കുറെ പ്രതികളെ അറസ്റ്റ് ചെയ്യും , അതോടെ കുറ്റപത്രമായി, കോടതിയിൽ വിചാരണയായി, വിധിയായി അതോടെ കേസ് അവസാനിക്കുന്നു. കൊന്നവരോടൊപ്പം കൊല്ലിച്ചവരെ കൂടി പിടികൂടാനുള്ള ആർജവം പോലീസിനില്ല.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
Recommended Video
എസ് ഡി പി ഐ യുടെ നേതാവ് കൊലചെയ്യപ്പെട്ടപ്പോഴാണ് സാംസ്കാരിക നായകരും മുഖ്യമന്ത്രിയും പ്രസ്താവനയുമായി രംഗത്തു വന്നത്. ഇതേ ആലപ്പുഴയിൽ ഏതാനം മാസം മുമ്പ് നന്ദുകൃഷ്ണ എന്ന യുവാവിനെ പോലീസ് നോക്കി നിൽക്കെ കൊന്നപ്പോൾ മന്ത്രിമാരുടെ സന്ദർശനം ഉണ്ടായില്ല, സർവ്വകക്ഷി സമ്മേളനവും വിളിച്ചു കൂട്ടിയില്ല. ഇപ്പോൾ ആലപ്പുഴയിൽ നടന്ന സർവകക്ഷി സമ്മേളനത്തിൽ എല്ലാ കക്ഷികളും പോലീസ് വീഴ്ച്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി. പക്ഷെ മന്ത്രി സജി ചെറിയാൻ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞത് പോലീസ് വീഴ്ചയില്ലെന്നാണ്. സർവ്വകക്ഷിയോഗത്തിൻറെ പൊതുവികാരത്തോട് യോജിച്ചുനിന്ന് പ്രശ്നങ്ങളെ അഭിമൂഖികരിക്കാനല്ല, സ്വന്തം രാഷ്ട്രീയ ലക്‌ഷ്യം നേടാൻ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സർക്കാർ. ഈ നിന്ദ്യമായ നിലപാട് മാറ്റാൻ സർക്കാർ തയ്യാറാകണം .












Click it and Unblock the Notifications