ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ; വീണ്ടും രാഷ്ട്രീയ സംഘർഷത്തിന് കളമൊരുങ്ങുന്നു
ആലപ്പുഴ : പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ കൊടിയുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് വീണ്ടും സിപിഎം - പോപ്പുലർഫ്രണ്ട് രാഷ്ട്രീയ സംഘർഷത്തിന് കളമൊരുങ്ങുന്നു. സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ യുവ സാക്ഷ്യം എന്ന സംസ്ഥാനതല ക്യാമ്പയിനും സംസ്ഥാന സമ്മേളനവും അടുത്തദിവസങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ സംഘർഷത്തിന് കളമൊരുങ്ങുന്നത്.
ജില്ലയിലെ പോപ്പുലർഫ്രണ്ട് സ്വാധീനമേഖലകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും പ്രചരണ സാമഗ്രികളും ഇരുട്ടിൻറെ മറവിൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ യാണ് സംഘർഷത്തിന് വഴിയൊരുക്കുന്നത്. ആലപ്പുഴ നഗരത്തില്‍ പലയിടങ്ങളിലായി “യുവസാക്ഷ്യം” ഭാഗമായി സ്ഥാപിച്ച പ്രചരണ സാമഗ്രികൾ കഴിഞ്ഞദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നത്. സമ്മേളനങ്ങൾ ഇങ്ങടുത്തതോടെ ഇരു സംഘടനകളുടെയും പ്രവർത്തകർ പരസ്പരം പോർവിളികളുമായി കവലകളിൽ സജീവമാണ്.
മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ മൃഗീയമായി കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് എന്നത് ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്. അഭിമന്യു വധത്തിന് ശേഷം രാഷ്ട്രീയ കേരളം ഏറെ കരുതലോടെയാണ് ക്യാമ്പസ് ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങളെ വീക്ഷിക്കുന്നത്. സംഘടനയുടെ ചരിത്രത്തിൽ ഒളിഞ്ഞു കിടക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ സിമി ബന്ധത്തിൻറെ പേരിൽ ക്യാമ്പസ് ഫ്രണ്ടിന് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.
കോൺഗ്രസ് വിദ്യാർത്ഥി സംഘടനായ കെ.എസ്.യുവിന്‍റെ “സമരകാഹളം” പരിപാടി ആലപ്പുഴയിൽ സംഘടിപ്പിച്ചപ്പോളുണ്ടായ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് പോകാതിരിക്കാൻ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ അതീവ ജാഗ്രതയാണ് കാണിക്കുന്നത്. പോലീസിന്‍റെ നയപരമായ ഇടപെടലും ജാഗ്രത കർശന പരിശോധനയുമാണ് ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇരു സംഘടനകളുടെയും സമ്മേളനങ്ങൾ അടുത്തദിവസങ്ങളിൽ നടക്കാനിരിക്കെ കാര്യങ്ങൾ തെരുവ് യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ആലപ്പുഴക്കാർ.