ദേശീയപാതയിൽ പുലർച്ചെ ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു; ഹരിപ്പാട് പാലുമായി പോയ വണ്ടിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്!
ഹരിപ്പാട്: ദേശീയപാതയിൽ പുലർച്ചെ ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു. പാലുമായി പോയ വാനും കാറും കൂട്ടിയിടിച്ചു മൂന്നു പേർക്കാണ് ഇന്നലെ പരുക്കേറ്റത്. കാറിൽ യാത്ര ചെയ്ത മണ്ണഞ്ചേരി സ്വദേശികളായ ഹാഷിം(44), ഹമീദ്(11), ഫർസാന(11) എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം പുലർച്ചെ - നങ്ങ്യാർകുളങ്ങര ജംക്‌ഷനിലായിരുന്നു അപകടം.
മാന്നാറിൽ നിന്നു പാലുമായി മുതുകുളത്തേക്കു പോയ വാനും തിരുവനന്തപുരത്തു നിന്നു മണ്ണഞ്ചേരിയിലേക്കു പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാൽ വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായ പാൽ റോഡിൽ നഷ്ടമായി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. വാനിന്റെ ഡ്രൈവർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. റോഡിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയ അപകടം ഒഴിവായി. അതേ സമയം ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയിലെ ജനക്കൂട്ടമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വാൻ റോഡിൽ നിന്നും മാറ്റിയത്.
ക്രെയിനിന്റെ സഹായത്തോടെയാണു വാൻ റോഡിൽ നിന്നു മാറ്റിയത്. ഹൈവേ പൊലീസ്, അഗ്നിരക്ഷാ സേന, റാപ്പിഡ് റെസ്ക്യൂ ടീം, എമർജൻസി റസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിലാണു ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പരുക്കേറ്റവരെ റാപ്പിഡ് റസ്ക്യൂ ടീമിന്റെ പ്രവർത്തകർ മണ്ണഞ്ചേരിയിലെ വീട്ടിലെത്തിച്ചു.












Click it and Unblock the Notifications