ഇനി ആലപ്പുഴക്ക് വള്ളംകളി കാലം; ചമ്പക്കുളം വള്ളംകളിക്ക് തുടക്കം, 6 ചുണ്ടൻ വള്ളങ്ങൾ ഓളപ്പരപ്പിലിറങ്ങും
Recommended Video
ആലപ്പുഴ: ജലമാമാങ്കങ്ങൾക്ക് തുടക്കം കുറിച്ച് ചമ്പക്കുളം വള്ളംകളിക്ക് തുടക്കമായി. ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടക്കുന്നത് . മിഥുന മാസത്തിലെ മൂലം നാളില്‍ നടക്കുന്ന ഈ ജല മേളയോടെ ആണ് കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്കു തുടക്കം ആകുന്നത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന് ,മാത്യു ടി തോമസ് ,പി തിലോത്തമന് തുടങ്ങിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. പരാതി രഹിതമാക്കാന്‍ നൂതന ടൈമിംഗ് സമ്പ്രദായം ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളം കളിക്കുണ്ട്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ നിരവധി വള്ളങ്ങൾ മത്സരത്തിനിറങ്ങും.
പമ്പയാറ്റില്‍ നടക്കുന്ന വള്ളംകളിയില്‍ രാജപ്രമുഖന്‍ ട്രോഫിയുടെ അവകാശികളാകാന്‍ കടുത്ത പരിശീലനത്തിലായിരുന്നു ഓരോ ടീമും. പുന്നമട നെഹ്റുട്രോഫി വള്ളംകളിക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണ് ചമ്പക്കുളം വള്ളംകളി.
ആദ്യ ഹീറ്റ്സില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചെറുതന ഒന്നാം ട്രാക്കിലും കേരള പൊലീസ് ടീമിന്റെ കാട്ടില്‍ തെക്കേതില്‍ രണ്ടാം ട്രാക്കിലും മത്സരിക്കും. രണ്ടാം ഹീറ്റ്സില്‍ ഒന്നാം ട്രാക്കില്‍ വേമ്പനാട് ബോട്ട് ക്ലബ് കുമരകത്തിന്റെ നടുഭാഗവും മൂന്നാം ട്രാക്കില്‍ എന്‍സിഡിസി കുമരകം തുഴയുന്ന കരുവാറ്റ ശ്രീവിനായകനും തമ്മിലാണ് മത്സരം.
മൂന്നാം ഹീറ്റ്സില്‍ ഒന്നാം ട്രാക്കില്‍ പമ്പാ ബോട്ട് ക്ലബിന്റെ സെന്റ് ജോര്‍ജും രണ്ടാം ട്രാക്കില്‍ യുബിസി കൈനകരിയുടെ ചമ്പക്കുളവും മാറ്റുരയ്ക്കും. ചുണ്ടന് പുറമേ വെപ്പ് എ ഗ്രേഡില്‍ പുളിക്കത്ര ഷോട്ട്, ജയ് ഷോട്ട് മാലിയില്‍, മണലി എന്നിവയും ബി ഗ്രേഡില്‍ പുന്നത്ര പുരയ്ക്കല്‍, ഏബ്രഹാം മൂന്നുതൈക്കന്, ഇരുട്ടുകുത്തി എ ഗ്രേഡില്‍ തുരുത്തിത്തറ, പടക്കുതിര, ഡായി നമ്പര്‍ 1 എന്നിവയും ബി ഗ്രേഡില്‍ സെന്റ് സെബാസ്റ്റ്യന്‍, ഡാനിയേല്‍, താണിയന്‍ എന്നിവയും മത്സരിക്കും.