പാര്‍ട്ടി അംഗത്തെ കാണാതായ ബ്രാഞ്ചില്‍ മത്സരം; നിലവിലെ സെക്രട്ടറിക്ക് തോല്‍വി
അമ്പലപ്പുഴ: പാര്‍ട്ടി അംഗത്തിന്റെ തിരോധാനം കാരണം ശ്രദ്ധേയമായ സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ സെക്രട്ടറിക്ക് പരാജയം. നാലിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് നിലവിലെ ബ്രാഞ്ച് സെക്രട്ടറി എം മുരളി പരാജയപ്പെട്ടത്. ബി.കോമളമാണ് പുതിയ സെക്രട്ടറി. 11 പേരായിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. പാര്‍ട്ടി അംഗമായ സജീവന്റെ തിരോധാനം കാരണമായിരുന്നു ഇവിടുത്തെ ബ്രാഞ്ച് സമ്മേളനം വൈകിയത്. സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എം മുരളിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
'ചെറിയാനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത് ശരിയല്ല'; വിഡി സതീശനോട് പറഞ്ഞത് വെളിപ്പെടുത്തി സിദ്ധീഖ്
സെപ്റ്റംബർ 30നു നടക്കേണ്ട സമ്മേളനമാണ് തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവനെ കാണാതായതോടെ മാറ്റുകയായിരുന്നു. വിഭാഗീയത ബ്രാഞ്ചാണ് തോട്ടപ്പള്ളി പൂത്തോപ്പ്. എം മുരളിക്ക് പുറമെ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗം അജയനെയും പൊലീസ് ചോദ്യം ചെയ്തത്. അതേസമയം, സജീവനെ കാണാതായതിനെപ്പറ്റിയുള്ള അന്വേഷണ വിവരങ്ങൾ അറിയാൻ മുൻ മന്ത്രി ജി.സുധാകരനൊപ്പം സജീവന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിനെ കണ്ടു.
കേസ് അന്വേഷണത്തിന്റെ നടപടി ക്രമങ്ങളെപ്പറ്റി അന്വേഷിക്കുകയും എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി സന്ദര്‍ശനത്തിന് പിന്നാലെ ജി സുധാകരന്‍ വ്യക്തമാക്കി. കാണാതായ സജീവന്‍റെ മകള്‍ ശ്രുതി, മരുമകന്‍ ഹാരിസ് കൊച്ചു മകന്‍ ഐവാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സുധാകരന്‍ പോലീസ് മേധാവിയെ സന്ദര്‍ശിച്ചത്.
പോലീസ് ഇതുവരെ കൈകൊണ്ട നടപടികളെപ്പറ്റി എസ്.പി വിശദീകരിക്കുകയും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും തുടര്‍ന്നും ജാഗ്രതയോടെ തന്നെയാണ് പോകുന്നതെന്നുമുള്ള വിവരം അറിയിക്കുകയും ചെയ്തു. സാധാരണ ലഭ്യമാകുന്ന സൂചനകള്‍ ഒന്നും തന്നെ കാണാതായ സജീവനെ പറ്റി ഉണ്ടായിരുന്നില്ല. ഹാരിസിന്‍റെ കുടുംബം ഉറച്ച കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഹാരിസിൻ്റെ പിതാവ് ഭാര്‍ഗ്ഗവന്‍ പാര്‍ട്ടി നയിക്കുന്ന കായംകുളം കെസ.റ്റി യിലെ ജീവനക്കാരനായിരുന്നു. തികഞ്ഞ മതനിരപേക്ഷ കുടുംബമാണ് ഹാരിസിന്‍റെത്. മിലിറ്ററിയില്‍ ജോലി ചെയ്യുന്ന ഹാരിസ് ഈ മാസം 30 ന് ഹരിയാനയിലേക്ക് മടങ്ങും. ഭാര്യയും കുഞ്ഞും തോട്ടപ്പള്ളിയില്‍ തന്നെ തങ്ങുമെന്നും ജി സുധാകരന്‍ പറഞ്ഞു.
സജീവന്‍റെ മകള്‍ ശ്രുതി ഭര്‍ത്താവ് ഹാരിസിനൊപ്പം ഹരിയാനയില്‍ താമസിക്കവെയാണ് പിതാവിനെ കാണാതായത്. മകൾ ശ്രുതി ഹരിയാനയില്‍ നിന്നും എന്നെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. ഊഹാപോഹങ്ങളിലും നുണ പ്രചരണങ്ങളിലും കുടുങ്ങരുതെന്നും പോലീസ് കൂടെയുണ്ടെന്നും അന്വേഷണം ശക്തമായി തുടരുമെന്നും എല്ലാവരും സഹകരിക്കണമെന്നും എസ്.പി കുടുംബാംഗങ്ങളോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു. സജീവനെ കാണാതായ രണ്ടാം ദിവസം തന്നെ സജീവന്‍റെ വീട്ടില്‍ എത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും കൂടെയുണ്ടെന്നും സജീവനെ കണ്ട് പിടിക്കുന്നത് വരെ പരിശ്രമം തുടരുമെന്നും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video