ആലപ്പുഴയിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി; നേതാക്കളെ ഒഴിവാക്കി തങ്ങളെ കരുവാക്കിയെന്ന് നടപടിക്ക് വിധേയരായ നേതാക്കൾ, തോൽവിക്ക് കാരണം ഷാനിമോൾ മാത്രമാണെന്ന് ഒരു വിഭാഗം!
ആലപ്പുഴ: കെവി തോമസ് കമ്മീഷൻ നടപടിക്കെതിരെ ആലപ്പുഴയിൽ കോൺഗ്രസ്സിനുള്ളിൽ പൊട്ടിത്തെറി. നേതാക്കളെ ഒഴിവാക്കി തങ്ങളെ കരുവാക്കിയെന്ന് നടപടിക്ക് വിധേയരായ നേതാക്കൾ ആരോപിച്ചു. എ.കെ.ആൻറണി അടക്കമുള്ള നേതാക്കൾക്ക് ഷാനിമോൾ ഉസ്മാന്റെ പരാജയത്തിൽ ഉത്തരവാദിത്വമുണ്ട്. ആന്റണിയുടെ നാടായ ചേർത്തലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ട് ചോർന്നത്.
കരുണാനിധി കുടുംബത്തിൽ നിന്ന് നാലാമൻ, സ്റ്റാലിന്റെ മകൻ ഉദയനിധി ഡിഎംകെ യൂത്ത് വിംഗ് തലപ്പത്തേക്ക്!
വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷാനിമോളുടെ പരാജയത്തിന്റെ പാപഭാരം ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് ബലിയാടുകളാക്കി എന്ന് ബ്ലോക്ക് പ്രസിഡൻറുമാർ പ്രതികരിച്ചു. ഷാനിമോളുടെ പരാജയത്തിന് ഏക കാരണം ഷാനിമോൾ മാത്രമാണെന്നും മറ്റ് ഏത് സ്ഥാനാർത്ഥി ആയിരുന്നെങ്കിലും റെക്കോഡ് ഭൂരിപക്ഷത്തിന് ജയിക്കുമായിരുന്നു.
കേവലം ധനസമാഹരണമാർഗ്ഗം
ഷാനിമോൾക്ക് മത്സരം ജയിക്കാൻ ഉള്ളതല്ല, കേവലം ധനസമാഹരണമാർഗ്ഗം മാത്രമാണ്. ഈ തവണ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഷാനിമോൾക്കായി ഇലക്ഷൻ കമ്മറ്റി ചെലവഴിച്ചതായിട്ടാണ് കിട്ടുന്ന കണക്ക്. ഇതിൽ 2 കോടി എഐസിസി യും ഒരു കോടി കെ.സി.വേണുഗോപാലും ബാക്കി തുക ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തലയും സമാഹരിച്ച് നൽകിയതാണ്.
രണ്ടര കോടിയോളം രൂപ മുക്കി?
എന്നാൽ പ്രവാസികളിൽ നിന്നും പാർട്ടി സുഹൃത്തുക്കളിൽ നിന്നും കിട്ടിയ രണ്ടര കോടിയോളം രൂപ ഷാനിമോളും ഭർത്താവ് ഉസ്മാനും കൂടി മുക്കിയതാണെന്ന് ജില്ലയിലെ സാധാരണ പ്രവർത്തകർക്ക് പോലും അറിയാം. കോൺഗ്രസ്സിലെ അഹങ്കാരത്തിന്റെ ആൾരൂപമായിട്ടാണ് ഷാനിമോളെ പ്രവർത്തകർ കാണുന്നത്.
ഒരണിപോലുമില്ല...
പാർട്ടി ഉയർന്ന പദവികൾ നൽകിയിട്ടും വർഷങ്ങളോളം പ്രവർത്തന പാരമ്പര്യം അവകാശപ്പെടുമ്പോഴും ഭർത്താവ് ഉസ്മാൻ അല്ലാതെ ഒരണി പോലും ഈ മഹതിക്കില്ല. ഈ ഇലക്ഷനിൽ ആലപ്പുഴക്കാരിയായ ഇവർ ആലപ്പുഴ സീറ്റിന് വേണ്ടി ആവശ്യമുന്നയിച്ചതേ ഇല്ല. വയനാട് ചോദിച്ച് ചെന്നപ്പോൾ അവിടുത്തെ പ്രവർത്തകർ ഓടിക്കുകയായിരുന്നു. ഉറപ്പുള്ള സീറ്റ് തേടിയിറങ്ങിയ ഇവർ ആദ്യം മത്സരിച്ചത് പെരുമ്പാവൂരാണ് .ടി എച്ച് മുസ്തഫയും പിപി തങ്കച്ചനും ഇപ്പോൾ എൽദോസ് കുന്നപ്പള്ളിയും വിജയിച്ച പെരുമ്പാവൂർ യു ഡി എഫ് കുത്തക സീറ്റ് തന്നെയാണ്.ഇവിടെ പോലും നാണം കെട്ട തോൽവിയാണ് അവർ നേടിയെടുത്തത്.
പാർട്ടി നേതൃത്വത്തെ അപഹസിച്ചു
കാസർഗോഡ് പാർലമെന്റ് സീറ്റ് പാർട്ടി നൽകിയപ്പോൾ പാർട്ടി നേതൃത്വത്തെ അപഹസിച്ച് സീറ്റ് തള്ളി. തോൽക്കുന്ന സീറ്റ് തനിക്ക് വേണ്ട എനിക്ക് ജയസാധ്യതയുള്ളിടം വേണം അവിടെയെ മത്സരിക്കു എന്ന് പറഞ്ഞ് പാർട്ടിയെ അപമാനിച്ചു. പിന്നത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഈ നേതാവ് പ്രഖ്യാപിച്ചു അവസാനം സീറ്റ് കിട്ടാതായപ്പോൾ ഒറ്റപ്പാലത്ത് പ്രചരണം തുടങ്ങിയ ഒറ്റപ്പാലം കാരിയായ ശാന്ത ജയറാമിനെ പ്രചരണ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട് നൂലിൽ കെട്ടിയിറങ്ങിയ സ്ഥാനാർത്ഥിയായ അവതാരമാണ് ഷാനി മോൾ. ശാന്താ ജയറാമിന്റെ കണ്ണുനീർ ഇന്നും തോർന്നിട്ടില്ല . ഇപ്പോൾ കാശും സീറ്റും കൊടുത്തവർ രമേശ് ചെന്നിത്തലയും വേണുഗോപാലും എം.ലിജുവും എല്ലാവരും ചതിച്ചു എന്നാണ് ഇവരുടെ വിലാപം.