കൊവിഡ് പോസിറ്റീവായ യുവാവ് പരിശോധനയ്‌ക്കെത്തിയത് സ്‌കൂട്ടറിൽ,പെട്രോൾപമ്പിലും മെഡിക്കൽ ഷോപ്പിലും കയറി
ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ച പാണ്ടനാട് സ്വദേശിയായ യുവാവ് ശ്രവപരിശോധനയ്ക്ക് എത്തിയത് ഇരുചക്രവാഹനത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹം ആശുപത്രിയില്‍ എത്തുന്നതിനിടെ വിവിധ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയെന്നും പറയപ്പെടുന്നു. ഇതോടെ പരിസര പ്രദേശത്ത് പരിഭ്രാന്തി പരന്നിരിക്കുകയാണ്. ചെന്നൈയില്‍ പഠിക്കുന്ന യുവാവ് കഴിഞ്ഞ 13ാം തീയതി സ്വകാര്യ ബസിലാണ് നാട്ടിലെത്തുന്നത്. യുവാവിന്റെ അമ്മയും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
21ാം തീയതി വൈകീട്ടാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19നും 20നും സ്രവപരിശോധനയ്ക്കായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. 19ന് ആശുപത്രിയില്‍ എത്തിയെങ്കിലും അന്ന് സ്രവം പരിശോധനയ്ക്ക് എടുക്കാന്‍ സാധിച്ചിരുന്നില്ല. സമയം കഴിഞ്ഞതിനെ തുടര്‍ന്നാണത്. പിറ്റേ ദിവസം അദ്ദേഹം വന്ന് സ്രവം പരിശോധനയ്ക്ക് നല്‍കുകയായിരുന്നു. ഇതും കഴിഞ്ഞ് യുവാവ് ഉച്ചയോടെ ആശുപത്രി ജംഗ്ഷിലെ മെഡിക്കല്‍ സ്‌റ്റോറില്‍ കയറി തുടര്‍ന്ന് വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വെള്ളാവൂര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിലും കയറി.
യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കടകള്‍ അടപ്പിച്ചു. എല്ലാ ജീവനക്കാരോടും നിരീക്ഷണ്തില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവാവി കയറിയിറങ്ങിയ കടകളെല്ലാം അഗ്നിശമന വിഭാഗം എത്തി അണുവിമുക്തമാക്കി. ചെന്നൈയില്‍ ഇയാളോടൊപ്പം നാട്ടിലെത്തിയ ബസിലെ മുഴുവന്‍ പേരോടംു നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബസില്‍ സഞ്ചരിച്ച യാത്രക്കാരില്‍ പുലിയൂര്‍ സ്വദേശിനിയുടെ ശ്രവം പരിശോധനയ്ക്ക് എടുത്തു.
സ്രവപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്താന്‍ ഒരു ആംബുലന്‍സ് മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ സ്വന്തം വാഹനങ്ങളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ അപാകതയില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം, യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിടാത്തത് ആശങ്ക പരത്തുന്നുണ്ട്.