ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വിസ്സമതിച്ച് സിപിഎം നേതാക്കള്‍, കെസിയ്ക്കെതിരെ ഇടത് സ്ഥാനാര്‍ഥി ആര്?
ആലപ്പുഴ: കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലെത്തി ജനകീയനായ ആളാണ് കെസി വേണുഗോപാല്‍. പത്തു വർഷമായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തെ യു.ഡി.എഫ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന കെ.സി. വേണുഗോപാലിന് ഇക്കുറി എ.ഐ.സി.സി ജനറൽ സെക്രട്ടറി ചുമതല കൂടിയുണ്ടെങ്കിലും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് കരുത്തുറ്റ സിപിഎം സ്ഥാനാര്‍തിയെ ആകും കെസിക്കെതിരായി അങ്കത്തിനിറക്കുക. എന്നാല്‍ ഇതിനോടകം തന്നെ പ്രമുഖ നേതാക്കള്‍ പലരും വിസ്സമതം അറിയിച്ചുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇടതുപക്ഷം ഇന്നോളം കരുത്തരെ മാത്രമേ ആലപ്പുഴയുടെ കളത്തിലിറക്കിയിട്ടുള്ളൂ- പി.ടി. പുന്നൂസ്, പി.കെ. വാസുദേവൻ നായർ, സുശീലാ ഗോപാലൻ, കെ.ബാലകൃഷ്ണൻ (ആർ.എസ്.പി) എന്നിങ്ങനെ നീണ്ട നിരയിൽ ടി.ജെ.ആഞ്ചലോസും കെ.എസ്. മനോജുമുണ്ട്.

ആഞ്ചലോസിനെയും കെ.എസ്. മനോജിനെയും ഇറക്കി മണ്ഡലം പിടിച്ച ടെക്‌നിക് ഇക്കുറി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബിയെ വച്ച് പരീക്ഷിക്കാമെന്ന ആലോചന സിപിഎമ്മിലുണ്ടെങ്കിലും ബേബി സമ്മതം മൂളിയിട്ടില്ലെന്നാണ് അറിവ്. അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ അവസാന വാക്കെന്നിരിക്കെ ബേബി തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് നിര്‍ദ്ദേശിച്ചാല്‍ ആലപ്പുഴയില്‍ കെസിക്കെതിരെ എംഎ ബേബി തന്നെ അങ്കത്തിനിറങ്ങും.
സ്വന്തം മണ്ഡലമായ കൊല്ലത്ത് കഴിഞ്ഞ തവണ പ്രേമചന്ദ്രനോട് ദയനീയ തോറ്റ ക്ഷീണത്തില്‍ നിന്ന് ബേബി ഇതുവരെ മോചിതനായിട്ടില്ല. കെ.സി. വേണുഗോപാൽ യു.ഡി.എഫ് പക്ഷത്തും ബേബി ഇടതുപക്ഷത്തും നിരന്നാൽ മത്സരം കൊഴുക്കും. ഈഴവ സമുദായത്തിനാണ് മണ്ഡലത്തിൽ കൂടുതൽ വോട്ട്. രണ്ടാമത് ലത്തീൻ കത്തോലിക്കരും മൂന്നാമത് മുസ്ളിം സമുദായവും. ബേബിയാണ് സ്ഥാനാർത്ഥിയെങ്കിൽ തീരദേശ- സമുദായ വോട്ടുകൾ കോരാമെന്നാണ് സി.പി.എം ഗണിതം.
എന്നാല്‍ ബേബിയേക്കാള്‍ വിജയ സാധ്യത ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനാണെന്നാണ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സംസാരം. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വലിയ ഭൂരിപക്ഷത്തോടെ ജി.സുധാകരന്‍ കാലങ്ങളായി നിയമസഭയില്‍ എത്തുന്നത്. ജില്ലയില്‍ ഏറ്റവും കരുത്തുറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ജി സുധാകരന്‍ തന്നെ.
എന്നാല്‍ സ്ഥാനാര്‍ഥിത്വത്തോട് ഇതുവരെ മന്ത്രി പ്രതികരിച്ചിട്ടില്ല. നിയമസഭയില്‍ തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് നാല് തവണയാണ് ജി സുധാകരന്‍ നിയമസഭയില്‍ എത്തിയിട്ടുള്ളത്. പാര്‍ട്ടി 2013ല്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ നാല് തവണയില്‍ കൂടുതല്‍ ഒരാളെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന തീരുമാന പ്രകാരം ജി സുധാകരന് അടുത്ത തവണ നിയമസഭാ തെരഞ്ഞെടുപ്പിന് നറുക്കു വീഴാന്‍ സാധ്യത കുറവാണ്.
എന്നാല്‍ മണ്ഡലത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കി പിബി തീരുമാനം മാറി മറിയാനും സാധ്യത ഉണ്ട്. ഇത് മുന്നില്‍ കണ്ടാണ് ജില്ലയില്‍ ജി സുധാകരന്‍ വിഭാഗം ലോക്സഭാ സീറ്റിനോട് താല്‍പര്യം കാണിക്കാത്തതെന്നാണ് ഇതിനോടകം വ്യക്തമായിട്ടുള്ളത്. മണ്ഡലത്തില്‍ വനിതാ പ്രാമുഖ്യമെങ്കില്‍ സിഎസ് സുജാതയാവും സ്ഥാനാര്‍ത്ഥി. എന്നാല്‍ വിജയ സാധ്യത കുറവായതിനാല്‍ സുജാതയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് കടുത്ത എതിര്‍പ്പാണ് പാര്‍ട്ടി ജില്ലാ ഘടകത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നത്.
ബി.ഡി.ജെ.എസിന് ആലപ്പുഴയിൽ താത്പര്യമില്ലാത്ത സ്ഥിതിക്ക് ഇക്കുറി ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിക്കായുള്ള തിരച്ചിലിലാണ്. എൻ.ഡി.എ ഘടകകക്ഷിയായ ആർ.എസ്.പി (ബി) നേതാവ് താമരാക്ഷൻ ആയിരുന്നു കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനാർത്ഥി.












Click it and Unblock the Notifications