അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ച: ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുത്തു
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ ആലപ്പുഴ സിപിഎമ്മിനുളളില്‍ പിരിമുറുക്കം. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന്‍ ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറി കെ പ്രസാദ് എന്നിവരില്‍ നിന്ന് തെളിവെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെജെ തോമസുമാണ് അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന്‍.
രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനം സിപിഎം കര്‍ശനമായി നടപ്പിലാക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി സുധാകരന് അമ്പലപ്പുഴ സീറ്റ് ലഭിച്ചിരിുന്നില്ല. പകരം എച്ച് സലാമിനെ ആണ് അമ്പലപ്പുഴയില്‍ സിപിഎം ഇറക്കിയത്. എച്ച് സലാം വിജയിച്ചത് കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. ഇതോടെയാണ് ജി സുധാകരന്‍ പ്രതിക്കൂട്ടിലായത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി സുധാകരന്‍ അടക്കമുളളവര്‍ വീഴ്ച വരുത്തി എന്ന് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആലപ്പുഴ എംപി എഎം ആരിഫും അടക്കമുളള നേതാക്കള്‍ സുധാകരന് എതിരെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി കമ്മീഷന് മുന്നില്‍ മന്ത്രി സജി ചെറിയാനും ആരിഫ് എംപിയും അടക്കമുളളവര്‍ സുധാകരന് എതിരെ പരാതി ഉന്നയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 62ഓളം പേരാണ് ഇതിനകം പാര്‍ട്ടി കമ്മീഷന് മുന്നില്‍ തെളിവ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി കമ്മീഷന്റെ തെളിവെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയായിരിക്കുകയാണ്. 15ല്‍ താഴെ ആളുകള്‍ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചിരിക്കുന്നത്.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജി സുധാകരന്‍ പാര്‍ട്ടി കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കിയിരുന്നു. തനിക്ക് സ്വാധീനമുളള ആലപ്പുഴ നഗരസഭ, പുന്നപ്ര അടക്കമുളള പഞ്ചായത്തുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍ പാര്‍ട്ടി കമ്മീഷനെ ധരിപ്പിച്ചു. മാത്രമല്ല ആലപ്പുഴ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പതിനായിരത്തോളം വോട്ടിന്റെ കുറവ് ഈ തിരഞ്ഞെടുപ്പിലുണ്ടായപ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ 1700 വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായത് എന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications