അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം!
ആലപ്പുഴ: അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്കു നേരെ വീണ്ടും ആർ എസ് എസ്-ബിജെപി ആക്രമണം. രണ്ടു പേർക്കു വെട്ടേറ്റു. സിപിഐ എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം ജൻസൺ ജ്യേഷ്വാ (33), ഡി വൈ എഫ് ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്.അമ്പലപ്പുഴ തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്ക് ഞൊണ്ടി മുക്കിനു സമീപം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു ശേഷം കാക്കാഴത്തെ പെട്രോൾ പമ്പിലേക്ക് ബൈക്കിൽ വരുകയായിരുന്ന ഇരുവരേയും മൂന്നു ബൈക്കുകളിലായി മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം, ജൻസണും ജോഷ്വായും സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വടിവാളിനു വെട്ടുകയും കൊലവിളി നടത്തുകയുമായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമിസംഘം സ്ഥലം വിട്ടു.

സമീപത്തുള്ള ബി ജെ പി, ആർ എസ് എസ് പ്രവർത്തകരാണ് അക്രമികളെന്ന് നാട്ടുകാർ പറഞ്ഞു. തലക്കും കൈകാലുകൾക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റ് ഗുരുതരാവസ്തയിലായ ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കല്ലും വടിയുമുപയോഗിച്ചുള്ള ബി ജെ പി, ആർ എസ് എസ് പ്രവർത്തകരുടെ അക്രമത്തിൽ 24-ഓളം എൽ ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
അക്രമത്തിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു.രണ്ട് ഓട്ടോറിക്ഷയടക്കം നിരവധി വാഹനങ്ങളും സംഘം തകർത്തിരുന്നു.സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നതിനിടെയാണ് ഒരു കിലോമീറ്റർ അകലെ മാറി വീണ്ടും ബി ജെ പി, ആർ എസ് എസ് ക്രിമിനലുകളുടെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications