ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് ലോറിക്ക് തീപിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളും ലോറിയും കത്തിനശിച്ചു
ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന മരുന്ന് ലോറി കത്തിനശിച്ചു. ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിലേക്ക് മരുന്നുമായി എത്തിയ ലോറിയാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു അഗ്നിബാധയുണ്ടായത് എന്നാണ് ആശുപത്രി ജീവനക്കാരിൽ നിന്നും ലഭ്യമായ വിവരം.
ഗോവയിൽ നിന്ന് മരുന്നുമായി എത്തിയ ലോറിയിൽ ഏകദേശം 5 ലക്ഷം രൂപയുടെ മരുന്നുകളാണ് ഉണ്ടായിരുന്നത്. ഡ്രൈവർ വാഹനത്തിൽ ഇല്ലാതിരുന്നതും ആളൊഴിഞ്ഞ സ്ഥലതായിയുന്നു ലോറി നിർത്തിയിട്ടിരുന്നത് എന്നതും വൻ അപകടം ഒഴിവാക്കി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മരുന്ന് ഗോഡൗണിലേക്ക് വന്ന വാഹനമാണ്.

ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും എത്തിക്കുവാനുള്ള മരുന്നുകളാണ് കത്തിനശിച്ചത്. അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അഗ്നിബാധ ഉണ്ടായതെന്നാണ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആശുപത്രി പരിസരത്തെത്തിയ ലോറിയിൽനിന്ന് ഏകദേശം 10% മരുന്നുകൾ മാത്രമാണ് ഗോഡൗണിലേക്ക് മാറ്റിയിരുന്നത്. ബാക്കിയുണ്ടായിരുന്ന മരുന്നുകളെല്ലാം ലോറിയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു












Click it and Unblock the Notifications