ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുത മീറ്ററും ഉപകരണങ്ങളും പൊട്ടിത്തെറിച്ചു: ചുവര് പൊട്ടിപ്പിളര്‍ന്നു!!
ചെങ്ങന്നൂര്‍: ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുത മീറ്ററും ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച പകല്‍ മൂന്നുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വീട്ടിൽ ആളുണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കാരക്കാട് കക്കോട് മൂലപ്പുരയില്‍ രാജേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. കിടപ്പുമുറിയുടെ ഭിത്തികള്‍ പൊട്ടിപ്പിളരുകയും ട്യൂബ് ലൈറ്റുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
രാജേന്ദ്രനും ഭാര്യ സുധയും മകള്‍ ദക്ഷിണയും കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ പോയിരുന്ന സമയത്താണ് വീടിന് ഇടിയേറ്റത്. സുധയുടെ സഹോദരി കൃഷ്ണ വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതോടെ വീടിനുള്ളില്‍ നിന്നും ഓടി ഇറങ്ങിയതിനാല്‍ അപകടമുണ്ടായില്ല. ജില്ലാ ദുരന്താ നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയും കാറ്റുമാണ് ഇന്നുണ്ടായത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നത് ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവക്കു കാരണമാകാൻ സാധ്യതയുണ്ടെന്നാണ്.