വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തല്‍;ജില്ലയിലെ 22 ഷാപ്പുകൾ എക്സൈസ് പൂട്ടിച്ചു
ആലപ്പുഴ: നാടന്‍ കള്ളെന്ന വ്യാജേന കള്ളിൽ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന. കള്ളില്‍ കഞ്ചാവ് അംശം കണ്ടെത്തിനെ തുടര്‍ന്നു ജില്ലയിലെ 22 ഷാപ്പുകൾ എക്സൈസ് പൂട്ടിച്ചു. ചേർത്തലയിലെ 2 ഗ്രൂപ്പുകളിലും കുട്ടനാട്, മാവേലിക്കര ഗ്രൂപ്പുകളിലുമാണിത്. ഒക്ടോബറിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം അടുത്തിടെ ലഭിച്ചപ്പോഴാണ് ഗുരുതരമായ മായം ചേർക്കൽ കണ്ടെത്തിയത്.
കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി എക്സൈസിന് ലഭിച്ച പരാതിയെത്തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറിലാണ് ഷാപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും കള്ളിന്‍റെ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തത്. ഷാപ്പുകളുടെ ലൈസൻസികളുടെയും വിൽപനക്കാരുടെയും പേരിൽ കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലൈസൻസുകൾ റദ്ദാക്കി. കഞ്ചാവു കലർത്തിയത് അതതു പ്രദേശങ്ങളിൽ ചെത്തിയ കള്ളിലാണോ പാലക്കാട്ടു നിന്ന് എത്തിച്ചതിലാണോ എന്നു വ്യക്തമല്ല. കള്ള് ഉത്പാദനം കുറഞ്ഞ സമയത്തെ സാംപിളുകളിലാണ് കഞ്ചാവു കണ്ടെത്തിയത്.

ഒരാഴ്ച മുൻപു പരിശോധനാഫലം ലഭിച്ചപ്പോൾ ജില്ലാ എക്സൈസ് അധികൃതർ വിവരം കമ്മിഷണറെ അറിയിച്ചിരുന്നു. കമ്മിഷണറുടെ നിർദേശ പ്രകാരമാണു ലൈസൻസ് റദ്ദാക്കി കേസെടുത്തത്. കള്ളിൽ കഞ്ചാവ് എങ്ങനെ കലർന്നെന്നു വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു. കള്ളിനു വീര്യം കൂട്ടാൻ ചെയ്തതാവാം എന്നാണു നിഗമനം. എന്നാല്‍ കള്ള് കൂടുതല്‍ ദിവസം കേടാകാതെയും പുളിക്കാതെ ഇരിക്കാനും കഞ്ചാവിട്ട് കത്തിച്ച ചാരം കള്ളില്‍ ചേര്‍ക്കുന്നതാണെന്നും ആരോപണമുണ്ട്.
സർക്കിൾ ഇൻസ്പെക്ടർമാർ ഈയാഴ്ച തന്നെ അന്വേഷണം തുടങ്ങും. എക്സൈസ് അധികൃതർ കള്ളുഷാപ്പുകളിൽ നിന്നു ശേഖരിക്കുന്ന സാംപിളിന്റെ പരിശോധനാ ഫലം കിട്ടാൻ 5 മാസമെടുക്കും. ഒക്ടോബർ 26നു ശേഖരിച്ച സാംപിളിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. തൽസമയം ഫലം ലഭിക്കുന്ന സംവിധാനം എക്സൈസിന്റെ മൊബൈൽ പരിശോധന ലാബിൽ മാത്രമാണുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications