വീണ്ടും അന്യസംസ്ഥാനത്ത് നിന്നും പഴകിയ മത്സ്യമെത്തുന്നു; 1400 കിലോ പഴകിയ മത്സ്യം പിടികൂടി കുഴിച്ചുമൂടി
Recommended Video
കായംകുളം: ആന്ധ്രാപ്രദേശിൽനിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 1400 കിലോഗ്രാം പഴകിയ മത്സ്യം കായംകുളം മത്സ്യമാർക്കറ്റിൽനിന്ന് പിടികൂടി. ചൂര, കേര എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളവയാണിവ. ഓപ്പറേഷൻ സാഗരറാണിയുടെ ഭാഗമായുള്ള പ്രത്യേക സ്ക്വാഡാണ് മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകൾചേർന്നാണ് സ്ക്വാഡ് രൂപവത്കരിച്ചിട്ടുള്ളത്. തിരിച്ചയക്കാനായി വാഹനത്തിൽ കയറ്റിവച്ചിരിക്കുന്ന മത്സ്യം മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പഴകിയ മത്സ്യമായതിനാൽ തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. ഇതേ തുടർന്നാണ് വാഹനത്തിൽനിന്ന് പെട്ടികളിൽ സൂക്ഷിച്ചിരുന്ന മത്സ്യം താഴെയിറക്കി പരിശോധിച്ചത്. കണ്ണുകൾ കുഴിഞ്ഞ് തൊട്ടാൽ വിരലുകൾ താഴ്ന്നുപോകുന്ന സ്ഥിതിയിലായിരുന്നു മത്സ്യങ്ങൾ. തുടർന്ന് മത്സ്യം കുഴിച്ചുമൂടുകയായിരുന്നു. ആന്ധ്രയിൽനിന്ന് മത്സ്യം എത്തിച്ച ഏജന്റിന്റേതുൾപ്പെടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

കൊല്ലകടവ് മാർക്കറ്റിൽനിന്ന് 150 കിലോ പഴകിയ മത്തിയും ഉദ്യോഗസ്ഥർ പിടികൂടി കുഴിച്ചുമൂടിയിരുന്നു. എന്നാൽ, മത്സ്യം കേടാകാതിരിക്കാൻ രാസപദാർഥങ്ങളൊന്നും ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ജി.ശ്രീകുമാർ, അരുൺകുമാർ, അനസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ ദീപു, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.












Click it and Unblock the Notifications