തകഴിയിലെ വിദേശമദ്യ വിൽപനശാല കത്തിയ സംഭവം: 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമെന്ന് നിഗമനം
അമ്പലപ്പുഴ: തകഴിയിൽ സർക്കാർ ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യവിൽപ്പനശാലയിൽ വ്യാഴാഴ്ച്ച രാത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ അൻപത് ലക്ഷത്തിലേറെ രൂപയ്ക്കുള്ള നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. തകഴി-ചിറയകം റോഡിൽനിന്ന് ഗ്രാമീണറോഡിൽ ഉള്ളിലേക്ക് മാറിയുള്ള മദ്യവിൽപ്പനശാലയ്ക്ക് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യവും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പൂർണമായി അഗ്നിക്കിരയായി. കഴിഞ്ഞ ദിവസത്തെ വിറ്റുവരവായ 8.72 ലക്ഷം രൂപ വിൽപ്പനശാലയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ഇത് സുരക്ഷിതമായി ലഭിച്ചു. നെടുമുടി പോലീസും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾ
രണ്ട് സുരക്ഷാജീവനക്കാർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും തീ എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബഹളം കേട്ട് പരിസരവാസികളും എത്തി. തീ വളരെവേഗം ആളിപ്പടരുകയായിരുന്നു. തകഴിയിൽനിന്ന് അഗ്നിസുരക്ഷാസേനയുടെ ഒരു യൂണിറ്റ് എത്തിയിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല.
ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ് ഫയർ ഫോഴ്സും നെടുമുടി പോലീസും സ്ഥലത്തെത്തിയിരുന്നു. പുലർച്ചേ രണ്ടു മണിയോടെയാണ് പൂർണമായി തീയണയ്ക്കാനായത്. രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ജീവനക്കാർക്ക് പൊള്ളലേറ്റു. ദിവസേന ശരാശരി എട്ടു മുതൽ ഒൻപത് ലക്ഷം രൂപ വരെയാണ് ഇവിടത്തെ വിറ്റുവരവ്.
ബുധനാഴ്ചത്തെ പൈസയാണ് ബാങ്കിലടയ്ക്കാനായി ലോക്കറിൽ സൂക്ഷിച്ചിരുന്നത്. അൻപത് ലക്ഷത്തിലേറെ രൂപയുടെ സ്റ്റോക്ക് ഉണ്ടായിരുന്നതായാണ് വിവരം. ബിവറേജസ് കോർപ്പറേഷൻ അധികൃതർ കണക്കെടുപ്പ് നടത്തി വരികയാണ്. ശനിയാഴ്ച വൈദ്യുതി ബോർഡ് ഇലക്ട്രിക്കൽ വിഭാഗം കെട്ടിടത്തിൽ പരിശോധന നടത്തും. കാലപ്പഴക്കമേറിയ കെട്ടിടത്തിലാണ് വിൽപ്പനശാല പ്രവർത്തിച്ചിരുന്നത്. പരിസരത്തെങ്ങും വീടുകളില്ലാത്തത് വലിയദുരന്തം ഒഴിവാക്കി. കെട്ടിടത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുമുടി എസ് ഐ ടിഎൽജയൻ പറഞ്ഞു.