വെള്ളക്കെട്ടില്‍ പുറത്തിറങ്ങാന്‍ കഴിയാതായ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു, മരിക്കുമ്പോള്‍ ഉറുമ്പരിച്ച നിലയില്‍
എടത്വാ- ആരോരും തുണയില്ലാത്ത ദരിദ്ര കുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് തന്നെ ഇവരുടെ ചിതയൊരുക്കി. എടത്വാ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) ആണ് മരിച്ചത്. സരോജിനിയമ്മ മരിക്കുമ്പോള്‍ ഉറുമ്പരിച്ച നിലയിലായിരുന്നു. രണ്ടു വര്‍ഷമായി കിടപ്പ് രോഗിയായിരുന്നു. സരോജിനിയുടെ കൂടെ താമസിക്കുന്ന മകള്‍ കോമളം മാനസിക അസ്വാസ്ത്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായ ഗോപി രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ഏക മകന്‍ ശിവനും പ്രമേഹ ബാധയെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റുകയും പിന്നീട് മരിക്കുകയായിരുന്നു. മറ്റൊരു മകളായ പ്രസീതയെ കോഴഞ്ചേരിയില്‍ വിവാഹം ചെയ്തിരുന്നെങ്കിലും ഇവരുടെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് സരോജിനിയമ്മയുടെ കുടുംബത്തിലെ ഏകാശ്രയവും അറ്റിരുന്നു. പ്രദേശവാസികളും പ്രസീതയും എത്തിച്ചു നല്‍കുന്ന ഭക്ഷണം കഴിച്ചാണ് സരോജിനിയുടെ കുടുംബത്തിലെ ഉപജീവന മാര്‍ഗ്ഗം വല്ലപ്പോഴുമെങ്കിലും നടന്നിരുന്നത്.
കടുത്ത സാമ്പത്തിക ഭുരിതത്തോടെ കോമളത്തിന്റെ ചികിത്സയും മുടങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ വൃദ്ധയായ രോഗിയും മാനസിക അസ്വാസ്ത്യമുള്ള മകളും ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആരോരും തുണയില്ലാത്ത ഈ കുടുംബത്തിലെ ദുരിതം ബന്ധപ്പെട്ട അധികാരികള്‍ മറന്നതാണ് വൃദ്ധയുടെ ദാരുണ അന്ത്യത്തിന് കാരണമായത്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മൃതദേഹം സംസ്‌കാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നാട്ടുകാരുടെ സഹായത്തോടെ എടത്വാ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സരോജിനിയുടെ തന്നെ പറമ്പില്‍ ഇഷ്ടിക അടുക്കി വെച്ചായിരുന്നു സംസ്‌കരിക്കാരം.