'മാധ്യമങ്ങൾ നീതി കാട്ടണം സിയാദ് മരണത്തില്‍ കോടിയേരിയെ തള്ളി സുധാകരന്‍ എന്ന വാര്‍ത്ത വസ്തുതാവിരുദ്ധം'
ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രവര്‍ത്തകന്‍ സിയാദിന്‍റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി താന്‍ രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി ജി സുധാകരന്‍. സിയാദ് വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ജി സുധാകരന്‍ പറഞ്ഞുവെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തീർത്തും വസ്തുതവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സിയാദിന്റെ വീട്ടിൽ പോയി
കോടിയേരിയെ തള്ളി ജി. സുധാകരന്‍ എന്ന തരത്തില്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തീർത്തും വസ്തുതവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മയക്കുമരുന്ന് മാഫിയകളാല്‍ കൊല്ലപ്പെട്ട കായംകുളത്തെ പാർട്ടി അംഗം സ. സിയാദിന്‍റെ വീട്ടില്‍ ഞാൻ ഇന്ന് ഉച്ചയ്ക്ക് പോകുകയുണ്ടായി.ബാപ്പയെയും ബന്ധുക്കളെയും കണ്ടു. ദേശാഭിമാനി പത്രലേഖകന്‍ ഹരികുമാര്‍ അടക്കം കുറച്ച് ആളുകളും അവിടെയുണ്ടായിരുന്നു.
മറ്റ് ചാനൽ പ്രതിനിധികൾ
സിയാദിൻ്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ടേഴ്സ് അവിടെയുണ്ടായിരുന്നു. അതില്‍ മാതൃഭൂമിയുടെയോ, ഏഷ്യാനെറ്റിന്‍റെയോ, മനോരമയുടെയോ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.കായംകുളത്തെ സ്റ്റാര്‍നെറ്റിന്‍റെ ആളായിരുന്നു ഒന്ന്. മറ്റൊന്ന് വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷമീര്‍ ആയിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ ശേഖരിച്ച് പാര്‍ട്ടിക്ക് എതിരെ വിതരണം ചെയ്യുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല
അയാളാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് എന്നോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.
ചോദ്യം ചെയ്യപ്പെടേണ്ടത്
മയക്കുമരുന്നിനെതിരെ മുന്നണിപ്പോരാട്ടം നടത്തിയ ഞങ്ങളുടെ പ്രവർത്തകനെ കൊന്നു തള്ളിയ മയക്കുമരുന്ന് മാഫിയ നേതാവായ കൊലയാളിയെ സ്വന്തം വാഹനത്തിൽ കടത്തിയ കോൺഗ്രസ് കൗൺസിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണമക്കുന്ന പിന്നാമ്പുറങ്ങളിലേയ്ക്കാണ് നിങ്ങൾ ക്യാമറ തിരിക്കേണ്ടത്, ഇക്കൂട്ടർക്കെതിരെയാണ് തൂലിക ചലിപ്പിക്കേണ്ടത്.
ജാമ്യം കിട്ടിയത് പരിശോധിക്കണം
കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയാല്‍ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചെയ്തത്. കൊലയാളിയെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ആണ് എത്തിക്കേണ്ടിയിരുന്നത്.സുരക്ഷിതമായി വീട്ടിലെത്തിച്ച് അയാളെ മറ്റൊരു ജില്ലയിലേക്ക് കടത്താനാണ് സഹായിച്ചത്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്‍റെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതില്‍ കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്.
മാധ്യമങ്ങൾ നീതി കാട്ടണം
ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.എന്നെ കൊല്ലരുത് എനിക്ക് രണ്ട് മക്കളുണ്ട് എന്ന് കേണപേക്ഷിച്ചിട്ടും ഇടനെഞ്ചിൽ കത്തിയിറക്കി ഞങ്ങളുടെ സഖാവിനെ കൊന്നു.കായംകുളത്തു ക്വട്ടേഷൻ സംഘം വിഹരിക്കുന്നു. വലതു രാഷ്ട്രീയസംരക്ഷണത്തിൽ. അതേപ്പറ്റി സമൂഹം ചർച്ച ചെയ്യണം.മാധ്യമങ്ങൾ നീതി കാട്ടണം..
യുഡിഎഫിന് 2 വോട്ടുകള്‍ കിട്ടില്ലെന്നുറപ്പ്; 5 ഉം നല്‍കരുതെന്ന് ജോസ് പക്ഷം, വിപ്പ് പോര് മുറുകുന്നു