ബുധനാഴ്ച വരെ ഇടിമിന്നലോട് മഴയ്ക്ക് സാധ്യത, ആലപ്പുഴ ജില്ലയ്ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്
ആലപ്പുഴ: ഇടിമിന്നലോട് കൂടിയ വേനൽമഴയ്‌ക്ക് സാധ്യതയുള്ളതായി കാണിച്ച് ജില്ലക്ക് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ മാസം 29 വരെയാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് ഒന്ന് മുതൽ മേയ് 25 വരെയുള്ള കണക്കനുസരിച്ച് വേനൽമഴയിൽ 76 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടോടെ ജില്ലയിലെ മിക്കയിടത്തും ഇടിമിന്നലോട് കൂടിയ വേനൽമഴ ലഭിച്ചു. ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച കാറ്റിൽ മരംവീണ് വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുണ്ടായി

ഇടിമിന്നലിൽ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹോപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. 29-വരെ ജില്ലയിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ ഇലക്‌ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിർത്തണം. ഉപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനൊപ്പം പ്ലഗ്ഗിൽനിന്ന് കണക്ഷൻ വയറുകൾ ഊരിയിടുക. ടി.വി.യിൽനിന്നുള്ള കേബിൾ ടി.വി. ലൈനും ഊരിയിടണം.
ഷോർട്ട് സർക്യൂട്ട് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണിത്. വീടിന് പുറത്താണെങ്കിൽ മിന്നൽ ചെന്നെത്താത്ത സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങൾ, ഉയരമുള്ള മരം, തൂണുകൾ എന്നിവയുടെ ചുവട്ടിലും ലോഹസ്‌പർശമുള്ള ഭാഗത്തും നിൽക്കരുത്. വീട്ടിനുള്ളിലാണെങ്കിലും ജനാലകളും വാതിലുകളും അടച്ചിടുക.












Click it and Unblock the Notifications