കെസിയുടെ ഒറ്റ ഫോൺ കോൾ,അശോക് ഗെലോട്ട് നേരിട്ട് ഇടപെട്ടു;രാജസ്ഥാനിലെ മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക്
ഹരിപ്പാട്: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികല്‍ നാട്ടിലേക്ക്. ജയ്പൂരിനടുത്തുള്ള രുദ്രാക്ഷ മറൈന്‍ സര്‍വീസ് കോളേജില്‍ പഠിക്കുന്ന ഹരിപ്പാട് സ്വദേശിയായ സന്ദീപ് എന്ന വിദ്യാത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയലിനെ ഫോണ്‍ വിളിച്ച് നാട്ടിലേക്ക് വരാന്‍ സഹായികകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബിനു ഇച് ഉടനെ തന്നെ കെസി വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം നേരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി മലയാളിയും കേരളത്തിന്റെ നോഡല്‍ ഓഫീസറുമായ എഡിജിപി ബിജു ജോര്‍ജ് ജോസഫിനെ ബന്ധപ്പെട്ടു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ഈ കുട്ടികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല അദ്ദേഹം ബിജു ജോര്‍ജിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നാട്ടിലേക്കായി ഒരു ബസ് തയ്യാറാക്കി. സമീപപ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റ് മലയാളി വിദ്യാര്‍ത്ഥികളെയും ഈ ബസില്‍ കയറ്റി.
കേരളത്തിലേക്ക് പുറപ്പെട്ട ബസില്‍ ആകെ 29 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവരെ കേരളത്തിലെത്തിച്ച് സ്വന്തം ജില്ലകളിലേക്കെത്തിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ യാത്രാ ദിവസങ്ങളില്‍ ആവശ്യമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്‍െും ചെലവ് രാജസ്ഥാന്‍ സര്‍ക്കാരാണ് വഹിച്ചത്.
നേരത്തെയും കെസി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലെത്തിയിരുന്നു. കര്‍ണാടകയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിയ യുവതിയെ കെസി വേണുഗോപാല്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. രാമങ്കരി പഞ്ചായത്ത് പുതുക്കരി പറമ്പില്‍ തങ്കച്ചന്റെ മകള്‍ സ്റ്റെഫിയെയാണ് നാട്ടിലെത്താന്‍ കഴിയാതെ ബംഗളൂരില്‍ കഴിഞ്ഞത്. കര്‍ണാടക പിസിസി പ്രസിഡന്റുമായി സംസാരിച്ച് യുവതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.