ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്, എം ലിജു കായംകുളത്ത്; ആലപ്പുഴയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്
ആലപ്പുഴ: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ആകെയുള്ള 9 സീറ്റില്‍ കേവലം ഒരു സീറ്റില്‍ മാത്രമായിരുന്ന യുഡിഎഫിന് വിജയിച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച രമേശ് ചെന്നിത്തലയായിരുന്നു മുന്നണിയുടെ മാനം രക്ഷിച്ചത്. പിന്നീട് എഎം ആരിഫ് ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നും ഷാനിമോള്‍ ഉസ്മാനും വിജയിച്ചതോടെയാണ് ജില്ലയില്‍ നിന്നുള്ള യുഡിഎഫ് അംഗങ്ങളുടെ എണ്ണം രണ്ടായി ഉയര്‍ന്നത്. ഇത്തവണ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം പരിചിത മുഖങ്ങള്‍ക്കും അവസരം നല്കി സീറ്റുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഹരിപ്പാട് വിടില്ല
ജില്ലയില്‍ നിന്നുള്ള മുന്‍ എംഎല്‍എമാരില്‍ ചിലരും ഇത്തവണ മത്സരിക്കാനുള്ള ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവരില്‍ ചിലരും മത്സര രംഗത്ത് ഉണ്ടായേക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഹരിപ്പാട്ട് നിന്ന് മത്സരിച്ച് വിജയിച്ച രമേശ് ചെന്നിത്തല മണ്ഡലം മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ മണ്ഡലം മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഹരിപ്പാട് അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാവും.
അരൂരില്‍ വീണ്ടും ഷാനിമോള്‍
അരൂരില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് പിടിച്ചെടുത്ത ഷാനി മോള് ഉസ്മാന് ഒരും അവസരം കൂടി നല്‍കും. കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ മത്സരിച്ച് തോറ്റ പിസി വിഷ്ണുനാഥിന് വീണ്ടും മത്സരിക്കാന്‍ ആഗ്രഹം ഉണ്ട്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ചെങ്ങന്നൂര്‍ ഉള്‍പ്പടെ ഏത് മണ്ഡലത്തില്‍ മത്സരിക്കാനും അദ്ദേഹം തയ്യറാണ്. 2006 ലും 11 ലും എംഎല്‍എ ആയിരുന്നു അദ്ദേഹം.
ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്
മത്സരം രംഗത്തേക്ക് വരാതെ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പാർട്ടി പറഞ്ഞാൽ ഒരില അനങ്ങുന്ന ശബ്ദം പോലുമുണ്ടാക്കാതെ അതിനും തയ്യാറാണെന്നാണ് വിഷ്ണുനാഥ് വ്യക്തമാക്കിയത്. 2016 ല്‍ ചെങ്ങന്നൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിഷ്ണുനാഥിന് എതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്നും വിഷ്ണുനാഥിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
മാവേലിക്കര മണ്ഡലത്തിലേക്ക്
മാവേലിക്കര മണ്ഡലത്തിലേക്ക് ഇത്തവണ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെകെ ഷാജു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും ആര് രാജേഷിനോട് മത്സരിച്ച് പരാജയപ്പെട്ട ബൈജു കലാശാല അടുത്തിടെ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നിരുന്നു. മുന്‍പ് രണ്ട് തവണ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി പന്തളത്ത് നിന്ന് നിയമസഭയില്‍ എത്തിയ വ്യക്തിയാണ് കെകെ ഷാജു.
അടൂരിലും മത്സരിച്ചു
2011ൽ മാവേലിക്കരയിലും 2016ൽ അടൂരിലും മത്സരിച്ചു തോറ്റു. 2016 ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു മത്സരം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാവേലിക്കര നഗരസഭയിലും താമരക്കുളം പഞ്ചായത്തിലും ഭരണം പിടിക്കാൻ കഴിഞ്ഞത് കോൺഗ്രസിന് അനുകൂലമാകുമെന്നാണ് ഷാജുവിന്റെ പ്രതീക്ഷ. പഴയ പന്തളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട തഴക്കര, നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തുകള്‍ മാവേലിക്കരയില്‍ ആണെന്നതും ഷാജു അനുകൂല ഘടമായി കാണുന്നു.
കായംകുളത്ത് എം ലിജു
2011 ല്‍ അമ്പലുപ്പഴയിലും 2016 ല്‍ കായംകുളത്തും മത്സരിച്ച എം ലിജുവിന് ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും മത്സരിച്ചാല്‍ മതിയെന്ന താല്പര്യം മാത്രമാണ് ഉള്ളത്. ഇന്ന മണ്ഡലം എന്ന ലക്ഷ്യം അദ്ദേഹത്തിനില്ല. ജയസാധ്യതയുള്ളവരെ സ്ഥാനാർഥിയാക്കുമെന്നാണു പാർട്ടിയുടെ തീരുമാനം. കായംകുളത്ത് തനിക്കാണ് കൂടുതല്‍ സാധ്യതയെന്ന് കണ്ടെത്തുകയും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്താല്‍ മത്സരിക്കും. മത്സരിക്കണ്ട എന്നാണെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
മാവേലിക്കരയിൽ ആര്
1991 മുതൽ 2006 വരെ മാവേലിക്കരയിൽ നിന്നു തുടർച്ചയായി 4 തവണ എംഎൽഎ ആയി വിജയിച്ച വ്യക്തിയാണ് എം മുരളി. 2011ൽ കായംകുളത്തു നിന്നു പരാജയപ്പെട്ട ശേഷം മത്സരിച്ചിട്ടില്ല. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന പ്രത്യേക താൽപര്യമോ അജൻഡയോ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നതെങ്കിലും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.
ചേര്‍ത്തലയില്‍
പാര്‍ട്ടി സമ്മതിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഡി സുഗതനും വ്യക്തമാക്കുന്നത്. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും മത്സരിച്ച് വിജയിച്ച സുഗതന്റെ പേര് ഇത്തവണ ഉയര്‍ന്ന് കേള്‍ക്കുന്നത് ചേര്‍ത്തലയില്‍ നിന്നാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അവസാനത്തെ വ്യക്തി കൂടിയാണ് സുഗതന്.
കെപിസിസി സെക്രട്ടറി എസ് ശരത്
ചേര്‍ത്തല ലക്ഷ്യം വെക്കുന്ന മറ്റൊരു നേതാവ് കെപിസിസി സെക്രട്ടറി എസ് ശരത് ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി പി.തിലോത്തമനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ സജീവമായിരുന്നെന്നും ലോക്ഡൗണിൽ ഉൾപ്പെടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നാണ് ശരത് വ്യക്തമാക്കുന്നത്.
അമ്പലപ്പുഴ മണ്ഡലത്തില്‍
അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനാണ് കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂറിന് താല്പര്യം. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2009 ലെ ഉപതിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ വിജയിച്ച ഷുക്കൂർ 2011 ലെ തിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നും എഎം ആരിഫിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പറയുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?
Recommended Video