കാപ്പന് അടുത്ത തിരിച്ചടി; എല്‍ഡിഎഫ് വിടില്ലെന്ന് തോമസ് ചാണ്ടിയുടെ സോഹദരനും ആലപ്പുഴയിലെ പാര്‍ട്ടിയും
ആലപ്പുഴ: പാലാ സീറ്റ് തര്‍ക്കം എല്‍ഡിഎഫ് ഘടകക്ഷിയായ എന്‍സിപിയെ പിളര്‍പ്പിന്‍റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പാലാ സീറ്റ് കിട്ടില്ലെന്ന കാര്യം ഉറപ്പായതോടെ മാണി സി കാപ്പന്‍ യുഡിഎഫ് പ്രവേശനത്തിന് കോപ്പ് കൂട്ടുകയാണ്. എന്നാല്‍ എന്ത് വന്നാലും എല്‍ഡിഎഫ് വിടുന്ന പ്രശ്നം ഇല്ലെന്നാണ് മന്ത്രിയും എലത്തൂര്‍ എംഎല്‍എയുമായ എകെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്. ഈ തര്‍ക്കത്തില്‍ പാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുന്നോക്കുന്നത്. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കാനാണ് സാധ്യത.
കുട്ടനാട്ടില്‍ മത്സരിക്കാം
പാലാ സീറ്റ് എന്‍സിപിക്ക് ഉണ്ടാവില്ലെന്ന കാര്യം സിപിഎം ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാലാക്ക് പകരം മാണി സി കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കുന്നത്.
തോമസ് ചാണ്ടിയുടെ അനുജന്
എന്നാല്‍ ഈ വിളിയില്‍ അത്ര വലിയ ആത്മാര്‍ത്ഥ മാണി സി കാപ്പനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും കാണുന്നില്ല. കുട്ടനാട് സീറ്റില്‍ നേരത്തെ തന്നെ തോമസ് ചാണ്ടിയുടെ അനുജന് തോമസ് കെ തോമസിന് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് പാലാ വിട്ട് എങ്ങോട്ടുമില്ലെന്നും കാപ്പന്‍ ആവര്‍ത്തിക്കുന്നത്.
ആലപ്പുഴ ജില്ലാ കമ്മിറ്റി
മുന്നണി മാറ്റ ചര്‍ച്ചകളില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുന്ന നിലപാടാണ് എന്‍സിപി ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ നേതൃയോഗമാണ് എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കിയത്. ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം പ്രസിഡന്‍റുമാരുമായിരുന്നു നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുത്തത്. ബഹുഭൂരിപക്ഷം അംഗങ്ങളും എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചു.
വാക്ക് പാലിക്കും
ദേശീയ സമിതി അംഗം സുള്‍ഫിക്കര്‍ മയൂരി ഒഴികേയുള്ള ഒരു നേതാവും പ്രവര്‍ത്തകരും മാണി സി കാപ്പനൊപ്പം പോവില്ലെന്നും ജില്ലാ പ്രസിഡന്‍റ് എന്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ഒരു കാരണവശാലും മുന്നണി വിടാന്‍ തയ്യറല്ലെന്ന് തോമസ് കെ തോമസും വ്യക്തമാക്കുന്നു. കുട്ടനാട് സീറ്റ് മാണി സി കാപ്പന് നല്‍കാന്‍ തയ്യാറായിരുന്നു. എല്‍ഡിഎഫ് വിടില്ലെന്ന ജ്യേഷ്ഠന് കൊടുത്ത വാക്ക് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു
എകെ ശശീന്ദ്രന് എലത്തൂര്‍
കാപ്പന്‍ പോയാലും എകെ ശശീന്ദ്രനെ എലത്തുരൂം തോമസ് കെ തോമസിനെ കുട്ടനാട്ടിലും മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. രണ്ട് സീറ്റും നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം സിപിഎമ്മിനും എകെ ശശീന്ദ്രനും തോമസ് കെ തോമസിനു ഉണ്ട്. അതിനാലാണ് പാര്‍ട്ടി തന്നെ യുഡിഎഫിലേക്ക് പോലായും മുന്നണി മാറാന്‍ ഇവര്‍ തയ്യാരാവാത്തത്ത്. യുഡിഎഫിന്‍റെ ഭാഗമായാല്‍ ഈ സീറ്റുകളില്‍ മത്സരിച്ച് വിജയിക്കുക എന്നത് ഇരുവരേയും സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
കുട്ടനാട്ടില്‍ സജീവം
എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം കൂടിയായ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കുട്ടനാട് മണ്ഡലത്തില്‍ സജീവമാണ്. പഞ്ചായത്തുകള്‍ തോറും സഞ്ചരിച്ച് ജനകീയ വിഷയങ്ങളില്‍ സജീവ ഇടപെടല്‍ അദ്ദേഹം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വവും ഇദ്ദേഹത്തിന്‍റെ പേരായിരുന്നു നിര്‍ദേശിച്ചത്.
വെറും വാക്ക് പറയില്ല
സാഹചര്യത്തില്‍ കാപ്പനെ കുട്ടനാട്ടിലേക്ക് ക്ഷണിച്ചത് അടവ് നയത്തിന്‍റെ ഭാഗമായിട്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കുട്ടനാട് വാഗ്ദാനം കാപ്പന്‍ ഉടനടി തന്നെ നിരസിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വെറുതെ ഒന്നും പറയില്ലെന്നാണ് തോമസ് കെ തോമസ് പ്രതികരിക്കുന്നത്. പാലാ സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
Recommended Video