ആലപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത് 2126 വീടുകള്‍, നേരിട്ടത് 119 കോടിയുടെ നഷ്ടം!!
ആലപ്പുഴ: പ്രളയക്കെടുതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ തകര്‍ന്നത് 2126 വീടുകളെന്ന് പ്രാഥമിക കണക്ക്. വാസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിലും കൂടും. ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വന്നതും വീടുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് താമസിക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. താല്‍ക്കാലികമായി താമസിക്കുന്നതിന് വാടക വീട് അന്വേഷിച്ചുനടക്കുന്നതായാണ് വിവരം. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള വേണ്ടിയുള്ള ശ്രമങ്ങള്‍ തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
കുട്ടനാടുള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലെയും വീടുകള്‍ ഇപ്പോഴും ഉപയോഗിക്കാനാകാത്ത വിധം വെള്ളംകയറി കിടക്കുകയാണ്. ദിവസങ്ങളോളം വെള്ളം ഇറങ്ങാതെ നില്‍ക്കുന്നത് വീടിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വീട്ടുടമകള്‍. ഇനി വെള്ളം ഇറങ്ങിയാലും അവ വാസയോഗ്യമാകുമോ എന്നതില്‍ പലര്‍ക്കും ഉല്‍കണ്ഠയുണ്ട്.
ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 20397 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അറ്റകുറ്റപ്പണി നടത്തിയാല്‍ വീണ്ടും ഉപയോഗിക്കാനാകുന്ന വീടുകളാണിത്. 119,48,03,356 കോടി രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്ന വകയില്‍ മാത്രം കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നിരിക്കുന്നത്് ചെങ്ങന്നൂര്‍ താലൂക്കിലാണ്. ചെങ്ങന്നൂരില്‍ 1906 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 8121 വീടുകള്‍ ഭാഗികമായി നശിച്ചു. കുട്ടനാട്ടില്‍ 157 വീടുകള്‍ പൂര്‍ണമായും 10366 വീടുകള്‍ ഭാഗികമായും നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറവ് വീടുകള്‍ തകര്‍ന്നിരിക്കുന്നത് മാവേലിക്കര താലൂക്കിലാണ്. ഇവിടെ 71 വീടുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ രണ്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.