പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ നിന്നും പാഠം ഒന്ന് ഒരു അതിജീവനം: വിജയശതമാനത്തിൽ മുന്പില്‍!!
ആലപ്പുഴ: പ്രളയം എല്ലാം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠം കൂട്ടിച്ചേർത്ത് കുട്ടനാടിന്റെ കൊച്ചു മക്കൾ. 99.91 ശതമാനം വിജയവുമായാണ് കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 150 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുട്ടനാട്ടിലെ 31 സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. ഇതിൽ അഞ്ച് സർക്കാർ സ്കൂളും 25 സർക്കാർ എയ്ഡഡ് സ്കൂളും ഉൾപ്പെടും.
ചീഫ് ജസ്റ്റിസിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഇന്ദിരാ ജയ്‌സിങ്
നൂറ്റാണ്ടിലെ പ്രളയത്തിൽ ദിവസങ്ങളോളമാണ് കുട്ടനാട്ടിലെ സ്കൂളുകൾ മുങ്ങിപ്പോയത്. കുട്ടനാട് വിദ്യഭ്യാസ ജില്ലയിലെ ആകെയുള്ള 33 പൊതുവിദ്യാലയങ്ങളിൽ 31 സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഉന്നതവിദ്യഭ്യാസത്തിന് യോഗ്യത നേടി. മഹാ പ്രളയത്തിൽ കുട്ടനാട്ടിലെ സ്കൂളുകൾക്ക് 40 പ്രവർത്തിദിനങ്ങളാണ് നഷ്ടമായത്. രണ്ട് മാസത്തിലേറെ കുട്ടനാട്ടിലെ വീടുകളിൽ വെള്ളം നിറഞ്ഞുനിൽക്കുകയും ചെയ്തു. എന്നാൽ വീടികളിൽ വെള്ളം കയറി പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടും കുട്ടനാട്ടിലെ കുട്ടികൾ പതറിയില്ലെന്നതിന്‍റെ തെളിവാണ് ഈ നൂറുമേനി വിജയം. പ്രളയത്തെ തോൽപ്പിക്കാൻ കുട്ടികളെ പ്രാപ്തമാക്കിയ കുട്ടനാട്ടെ അധ്യാപകർക്കും ഇത് അഭിമാന നിമിഷമാണ്. തലവടി ജിവിഎച്ച്എസ്എസ്, കുപ്പപ്പുറം ജിഎച്ച്എസ്എസ്., മങ്കൊമ്പ് അവിട്ടം തിരുനാൾ ജിവിഎച്ച്എസ്എസ്., കെ കെ കുമാരപിള്ള സ്മാരക ജി.എച്ച്.എസ്. കരുമാടി, കൊടുപ്പുന്ന ജി.എച്ച്.എസ്. എന്നീ ഗവ. സ്കൂളുകളാണ് നൂറൂശതമാനം വിജയം നേടിയത്.
പ്രളയത്തിന്റെ ദുരിതത്തിൽ നിന്നും ഇന്നും കരകയറിയിട്ടില്ലാത്ത കുട്ടനാട്ടിൽ വിദ്യാലയങ്ങളിലാണ് പ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ ജനങ്ങൾ അഭയം തേടിയത്. നൂറുകണക്കിന് സ്കൂളുകൾ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിച്ചു. വിദ്യാലയങ്ങൾക്കുണ്ടായ നാശനഷ്ടവും കേടുപാടുകളും ഇതുവരെയും പൂർണമായും പരിഹരിച്ചിട്ടില്ല. പരീക്ഷാ കാലത്തും കുട്ടനാട്ടിൽ നിന്നും മുഴുവനായി വെള്ളമിറങ്ങിയിട്ടില്ലായിരുന്നു. പ്രളയം നീന്തി കയറി കുട്ടനാട്ടിൽ പുതിയ വിജയഗാഥ രചിച്ചിരിക്കുകയാണ് കുട്ടനാട്ടിലെ പത്താം ക്ലാസുകാർ