കുട്ടനാട്ടില്‍ അടിതുടങ്ങി ജോസും ജോസഫും; 'പാലാ' ആശങ്കയും മുന്നില്‍', സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കുമോ?
തിരുവനന്തപരും: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട കുട്ടാനാട്ടില്‍ മറ്റൊരു 'പാലാ' ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ യുഡിഎഫ്. തോമാസ് ചാണ്ടിയുടെ മരണത്തോടെ കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത് മുതല്‍ തന്നെ സീറ്റിനായി ജോസ് കെ മാണിയും പിജെ ജോസഫും അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്ന ധാരണയില്‍ ഇരുവിഭാഗവും ഇതേചൊല്ലിയുള്ള തര്‍ക്കങ്ങളിലേര്‍പ്പെട്ടിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്‍ തീരുമാനം വന്നതോടെ സീറ്റിനായുള്ള തര്‍ക്കം പൂര്‍വ്വാധികം ശക്തമായിരിക്കുകയാണ്..
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ നേരത്തെ തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും പിജെ ജോസഫ് അവകാശപ്പെട്ടു. രണ്ടില ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുപടി
സീറ്റ് സംബന്ധിച്ചുള്ള ജോസഫിന്‍റെ അവകാശവാദത്തെ തള്ളി ഉടന്‍ തന്നെ കേരള കോണ്‍ഗ്രസ് എം നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിനും രംഗത്തെത്തി. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുള്ള അധികാരം ജോസ് കെ മാണിക്കാണെന്നാണ് റോഷി അഗസ്റ്റിന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയത്.
പാര്‍ട്ടിയും രണ്ടില ചിഹ്നവും
കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന്‍റേതാണ്. യാതര്‍ത്ഥ്യം മനസ്സിലാക്കി വേണം പിജെ ജോസഫ് സംസാരിക്കാന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് അദ്ദേഹം തുടരരുതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. രണ്ട് വിഭാഗവും അവകാശവാദം ഉന്നയിച്ച് കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് കടന്നതോടെ വെട്ടിലായിരിക്കുന്നത് യുഡിഎഫ് ആണ്.
മുന്നണിക്ക് പുറത്തല്ലേ
യുഡിഎഫിലെ സീറ്റിനെ കുറിച്ച് അവകാശവാദമുന്നയിക്കാന്‍ നിലവില്‍ മുന്നണിക്ക് പുറത്തുള്ള ജോസ് കെ മാണിക്ക് എന്തവകാശം എന്ന ചോദ്യം ജോസഫ് ഉയര്‍ത്തുമ്പോള്‍ ലക്ഷ്യം കോണ്‍ഗ്രസ് കൂടിയാണ്. ചിഹ്നവും പാര്‍ട്ടി അധികാരവും ജോസിന് ലഭിച്ചതോടെ അദ്ദേഹത്തോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസ് മയം വരുത്തിയിരുന്നു. ജോസ് കെ മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം യുഡിഎഫ് ആരംഭിച്ചിരുന്നു.
ഇടയലും അടയലും
ജോസിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെങ്കില്‍ കുട്ടനാട് സീറ്റ് സംബന്ധിച്ച് മുന്നണിക്ക് ഉടന്‍ തന്നെ വ്യക്തമായ തീരുമാനം എടുക്കേണ്ടി വരും. ചര്‍ച്ചകളില്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ജോസ് ഉയര്‍ത്തും. ഇതിന് കോണ്‍ഗ്രസ് വഴങ്ങിയാല്‍ ജോസഫ് ഇടയും. സീറ്റ് ജോസഫിന് തന്നെ കൊടുക്കുമെന്നാണ് നിലപാടെങ്കില്‍ ജോസിന്‍റെ മടങ്ങിവരവിന്‍റെ സാധ്യതകളും അടയും.
2011 ല്‍
2011
ല്‍
തോമസ്
ചാണ്ടിക്കെതിരെ
മത്സരിച്ച്
പരാജയപ്പെട്ട
കേരള
കോണ്‍ഗ്രസ്
എമ്മിലെ
കെ
സി
ജോസഫ്
ജനാധിപത്യ
കേരള
കോണ്‍ഗ്രസിലേക്ക്
മാറിയതോടെയാണ്
കഴിഞ്ഞ
തവണ
സീറ്റ്
ജോസഫ്
വിഭാഗത്തിലെ
ജേക്കബ്
എബ്രഹാമിന്
നല്‍കിയത്.
ജേക്കബ്
എബ്രഹാമിന്
തന്നെ
ഇത്തവണയും
സീറ്റ്
കൈമാറണമെന്നാണ്
പിജെ
ജോസഫിന്‍റെ
വാദം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
നേരത്തെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ഘട്ടം വരെ ജോസ് കെ മാണി വിഭാഗം എത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിക്കുകയും ചെയ്തിരുന്നു.
'പാലാ' ആവര്‍ത്തിക്കുമോ
ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയാല്‍ കുട്ടനാട് യുഡിഎഫ് ജോസഫിന് തന്നെ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജോസുകൂടിയുള്ള യുഡിഎഫ് ആണെങ്കില്‍ പ്രശ്നം സങ്കീര്‍ണ്ണമാകും. എതെങ്കിലും ഒരു വിഭാഗത്തിന് സീറ്റ് നല്‍കിയാല്‍ 'പാലാ' ആവര്‍ത്തിക്കുമോയെന്ന ആശങ്ക യുഡിഎഫില്‍ ശക്തമാണ്.
പ്രതീക്ഷിച്ചിട്ടു കാര്യമില്ലെ
50 വര്‍ഷത്തിലേറെയായി യൂഡിഎഫിനൊപ്പം നിലയുറപ്പിച്ച പാലാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസിലെ തമ്മിലടി കൂടി മുതലെടുത്തായിരുന്നു. ഈ പരാജയം യുഡിഎഫിന് കനത്ത ക്ഷീണമാവുകയും ചെയ്തു നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുട്ടനാട്ടില്‍ ഇതേ തര്‍ക്കങ്ങള്‍ തുടരാനാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിന്‍റേയും ഭാവമെങ്കില്‍ പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പൊതുവികാരം.
കോണ്‍ഗ്രസ് ഏറ്റെടുക്കുമോ
ഇരുവിഭാഗത്തിനിടയിലും തര്‍ക്കം പരിഹരിക്കാന‍് കഴിഞ്ഞില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയോ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യുകയെന്ന കാര്യവും മുന്നണി ആലോചിച്ചിരുന്നു. കെപിസിസി നിര്‍ദ്ദേശപ്രകാരം കെവി തോമസും പിടി തോമസും ഇതിനകം രണ്ട് തവണ ആലപ്പുഴയിലെത്തി നേതാക്കളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഈ മാസം ഒമ്പതിന്
അതേസമയം കുട്ടനാട് സീറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇരുവിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കാതെ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ട് കാര്യമില്ലെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം അവരോട് വ്യക്തമാക്കും. ഈ മാസം ഒമ്പതിനു മുമ്പ് മുന്നണി യോഗം ചേർന്ന് കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച നടത്തുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടനാട് തിരഞ്ഞെടുപ്പ്; എൻഡിഎയിൽ ആര് മത്സരിക്കും? തലവേദനയായി സുഭാഷ് വാസു-തുഷാർ തർക്കം