ഹരിപ്പാട് രമേശ് ചെന്നിത്തലയെ തളയ്ക്കും, ഇറക്കുക പ്രമുഖ നേതാവിനെ തന്നെ, ആലപ്പുഴ തൂത്തുവാരാൻ ഇടത് മുന്നണി
ആലപ്പുഴ: 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആലപ്പുഴ ജില്ല തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ആശ്വാസമായി ഒരു മണ്ഡലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്. ഇക്കുറി രമേശ് ചെന്നിത്തലയെ തോല്‍പ്പിച്ച് ഹരിപ്പാട് കൂടി അക്കൗണ്ടില്‍ ചേര്‍ക്കാന്‍ തന്ത്രം മെനയുകയാണ് ഇടത് മുന്നണി. ഇടതുപക്ഷത്ത് സിപിഐയുടെ കയ്യിലുളള മണ്ഡലമാണ് ഹരിപ്പാട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആലപ്പുഴ തൂത്തുവാരി
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2016ല്‍ ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളില്‍ എട്ടിലും എല്‍ഡിഎഫ് വിജയം കുറിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ചേര്‍ത്തല എല്‍ഡിഎഫ് പിടിച്ചെടുത്തു. രമേശ് ചെന്നിത്തല മത്സരിച്ച് വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു കോണ്‍ഗ്രസിനുണ്ടായ ഏക ആശ്വാസം. ഹരിപ്പാട് ആലപ്പുഴയില്‍ യുഡിഎഫിന് മുന്‍തൂക്കമുളള മണ്ഡലം കൂടിയാണ്.
ഹരിപ്പാട് നിലനിർത്തി ചെന്നിത്തല
സിപിഎയുടെ പി പ്രസാദാണ് ചെന്നിത്തലയ്ക്ക് എതിരെ ഇടത് സ്ഥാനാര്‍ത്ഥിയായി അന്ന് കളത്തില്‍ ഇറങ്ങിയത്. രമേശ് ചെന്നിത്തലയ്ക്ക് 75980 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി പ്രസാദിന് ലഭിച്ചത് 57359 വോട്ടുകള്‍ ആയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശ്വിനി ദേവിന് 12985 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചെന്നിത്തല മണ്ഡലം നിലനിര്‍ത്തി.
ഹരിപ്പാട് കൂടി വേണം
പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് ഇടതുപക്ഷത്തിനും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ നിരവധി ആരോപണങ്ങളുമായി ഇക്കഴിഞ്ഞ നാല് വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന നേതാവാണ് രമേശ് ചെന്നിത്തല. ഇത്തവണ സംസ്ഥാനത്ത് അധികാര തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന് പ്രതിപക്ഷ നേതാവിനെ തോല്‍പ്പിച്ച് ഹരിപ്പാട് പിടിച്ചെടുക്കുക എന്ന കണക്ക് കൂട്ടല്‍ കൂടിയുണ്ട്.
ടിജെ ആഞ്ചലോസിനെ ഇറക്കിയേക്കും
രമേശ് ചെന്നിത്തലയെ വീഴ്ത്താന്‍ ഇടതുപക്ഷം ഇക്കുറി ഹരിപ്പാട് ഇറക്കാന്‍ ആലോചിക്കുന്നത് ടിജെ ആഞ്ചലോസിനെ ആണെന്നാണ് സൂചന. ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്. സിപിഐ സംസ്ഥാന നേതൃത്വത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ആഞ്ചലോസിനെയാണ് ഹരിപ്പാട് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ
ആലപ്പുഴയില്‍ സ്വാധീനമുളള നേതാവാണ് ടിജെ ആഞ്ചലോസ്. നേരത്തെ അദ്ദേഹം മാരാരിക്കുളം എംഎല്‍എ ആയിരുന്നു. മാത്രമല്ല ആലപ്പുഴ എംപിയുമായിരുന്നുണ്ട്. ഹരിപ്പാട് ചെന്നിത്തലയ്ക്ക് എതിരെ ആഞ്ചലോസിന് ഇക്കുറി വിജയസാധ്യത ഉണ്ടെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. ഹരിപ്പാട് കൂടി പിടിച്ച് ആലപ്പുഴയില്‍ ഇക്കുറി നൂറ് ശതമാനം വിജയം ഉറപ്പിക്കാനാണ് എല്‍ഡിഎഫ് ഉന്നമിടുന്നത്.
കൃഷ്ണ പ്രസാദിന്റെ പേരും
ടിജെ ആഞ്ചലോസിനൊപ്പം ആലപ്പുഴ സിപിഐ ജില്ലാ നേതാവ് ജി കൃഷ്ണപ്രസാദിന്റെ പേരും ചെന്നിത്തലയ്ക്ക് എതിരെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 2011ല്‍ കൃഷ്ണപ്രസാദ് ചെന്നിത്തലയ്ക്ക് എതിരെ മത്സരിച്ചിരുന്നു. അന്ന് 5520 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നത്. 2016ല്‍ ആ ഭൂരിപക്ഷം ചെന്നിത്തല ഉയര്‍ത്തുകയായിരുന്നു. കൃഷ്ണപ്രസാദ് വീണ്ടും ഇറങ്ങിയാല്‍ വിജയസാധ്യത ഉണ്ടെന്നാണ് ഇടത് മുന്നണിയില്‍ ഒരു വിഭാഗം കരുതുന്നത്.
സിപിഎം ഏറ്റെടുത്തേക്കും
അതേസമയം ഹരിപ്പാട് സീറ്റ് സിപിഐയില്‍ നിന്നും ഏറ്റെടുക്കുന്നത് സിപിഎം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അരൂര്‍ സീറ്റ് ഹരിപ്പാടിന് പകരം സിപഐയുമായി വെച്ചുമാറാാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന് ചെന്നിത്തലയ്ക്ക് എതിരെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് താല്പര്യമുണ്ടെന്നാണ് സൂചന.
തോമസ് ചാണ്ടി എത്തുമോ
എന്തായാലും ഇക്കുറി ചെന്നിത്തലയ്ക്ക് ശക്തമായ മത്സരം തന്നെ നല്‍കണം എന്നുളള തീരുമാനം ഇടത് മുന്നണിക്കുളളിലുണ്ട്. ആലപ്പുഴയില്‍ ഇക്കുറി പ്രധാനപ്പെട്ട മറ്റൊരു മണ്ഡലം കുട്ടനാടാണ്. ഇത് എന്‍സിപിയുടെ സിറ്റിംഗ് സീറ്റാണ്. തോമസ് ചാണ്ടി എംഎല്‍എ ആയിരുന്ന മണ്ഡലം പാലായ്ക്ക് പകരം മാണി സി കാപ്പന് വിട്ട് കൊടുക്കുന്നത് എന്‍സിപി നേതൃത്വം ആലോചിക്കുന്നുണ്ട്.
ഐസക് ഇറങ്ങുമോ
കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാം ആയിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ധനമന്ത്രി തോമസ് ഐസക് ഇക്കുറി മത്സരിക്കാന്‍ ഇറങ്ങുമോ എന്നത് തീരുമാനമായിട്ടില്ല. ഐസക് മത്സരിക്കുന്നില്ലെങ്കില്‍ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ സിപിഎമ്മിന് ആലപ്പുഴയില്‍ കണ്ടെത്തേണ്ടി വരും. യുഡിഎപില്‍ നിന്ന് ഡോ. കെഎസ് മനോജിന്റെ പേരാണ് ഉയരുന്നത്.
Recommended Video