ആലപ്പുഴയിൽ ഇത്തവണ പൊടിപാറും; സിപിഎമ്മും സിപിഐയും നേര്‍ക്കുനേർ, കോൺഗ്രസിനെതിരെ രണ്ടുംകൽപ്പിച്ച് ലീഗും
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിന്റെ തിരക്കിലാണ്. വിജയം മാത്രം ലക്ഷ്യമിട്ടാണ് എല്ലാവരും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ ആലപ്പുഴയിലും സീറ്റ് വിഭജനവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഒരേ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന സ്ഥിതിവിശേഷവും ആലപ്പുഴയിലുണ്ട്. ഒത്തുതീര്‍പ്പിന് മുന്നണി നേതൃത്വങ്ങള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നിനും തീരുമാനമായിട്ടില്ല. വിശദാംശങ്ങളിലേക്ക്...
കോണ്‍ഗ്രസിനെതിരെ കച്ചകെട്ടി ലീഗ്
ആലപ്പുഴയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും മുന്നണി ബന്ധം വിട്ട് പരസ്പരം മത്സരിക്കുന്നത്. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ കല്ലുപ്പറമ്പും ലീഗ് നേതാവ് സുല്ത്താ നൗഷാദും പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. 11ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പിഎ കുഞ്ഞുമോനെതിരെ മുസ്ലീം ലീഗിലെ ഇന്ദുലേഖയും മത്സരിക്കുന്നുണ്ട്.
തകഴി പഞ്ചായത്തിലും
തകഴി പഞ്ചായത്തിലും കോണ്‍ഗ്രസും ലീഗും പരസ്പരം മത്സരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്വീകരിച്ച തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് രണ്ട് വാര്‍ഡുകളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 10,12 എന്നീ വാര്‍ഡുകളിലാണ് ഒരേ മുന്നണികളിലെ രണ്ട് പാര്‍ട്ടികള്‍ മത്സരിക്കുന്നത്.
കൈപ്പത്തിയും ഏണിയും
തകഴിയിലെ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസിലെ പിജെ ജോസഫിനെയാണ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം എതിര്‍ത്ത ലീഗ് മിഖ്ദാദ് പള്ളിപ്പറമ്പലിനെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുകയായിരുന്നു. 12ാം വാര്‍ഡില്‍ യുഡിഎഫ് ഔദ്യോഗികമായി അനിത മോഹനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ ലീഗ് സ്ഥാനാര്‍ത്ഥിയായി സൗമ്യ ബിയെ പ്രഖ്യാപിക്കുകയായിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഏണി ചിഹ്നത്തിലും കോണ്‍ഗ്രസ് കൈപ്പത്തിയിലുമാണ് മത്സരിക്കുന്നത്.
സിപിഎമ്മും സിപിഐയും
ചുനക്കര പഞ്ചായത്തിലാണ് സിപിഎമ്മും സിപിഐയും നേര്‍ക്കു നേര് കൊമ്പു കോര്‍ക്കുന്നത്. ഇവിടെയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാണ് കാരണം. പത്താം വാര്‍ഡില്‍ ധാരണ പ്രകാരം സിപിഐക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ സമ്മതനായ സ്ഥാനാര്‍ത്ഥിയല്ലെന്നും മാറ്റണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ സിപിഐ തയ്യാറായില്ല.
പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാത്ഥി
തുടര്‍ന്ന് സിപിഎം ഇതേ വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും സ്ഥാനാര്‍ത്ഥികളുണ്ട്. എന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാളും നെല്‍ക്കതിരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതോടെ ഇത്തവണ പൊടിപാറുന്ന മത്സരമായിരിക്കും പഞ്ചായത്ത് സാക്ഷ്യം വഹിക്കുക.
Recommended Video
കുമാരപുരം പഞ്ചായത്ത്
ജില്ലയിലെ കുമാരപുരം പഞ്ചായത്തിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പഞ്ചായത്തിലെ ഒരു സീറ്റ് വിട്ടുനല്‍കിയതിന് സിപിഎമ്മിന് താമലാക്കല്‍ ബ്ലോക്ക് ഡിവിഷന് നല്‍കാമെന്ന് സിപിഐ നേതാക്കല്‍ സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ട് കൂട്ടരും വിട്ടുവീഴ്ചയ്ത്ത് തയ്യാറാകത്തതോടെ തര്‍ക്കം ജില്ലാ നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമെന്നാണ് വിവരം.
കട്ടപ്പനയില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്; ജോസഫ് പക്ഷം എട്ടിലൊതുങ്ങി, ഇനി കളത്തില്‍
ജയശങ്കറുള്ള ചര്‍ച്ചയില്‍ നിന്ന് ഷംസീര്‍ ഇറങ്ങിപ്പോയി;ചിലരുണ്ടെങ്കില്‍ പങ്കെടുക്കില്ല,ആദ്യം അറിയിച്ചു
ഒബാമയുടെ പുസ്തകം; തരൂരേ, ഇതാ എന്റെ വക ഒരു വാക്ക്..തരൂരിനെ 'ബ്ലോവിയേറ്റ്' എന്ന് പരിഹസിച്ച് ശ്രീജിത്ത്