ആലപ്പുഴയിലെ ഇടതിനെ തുണച്ചത് എൻഡിഎ പിടിച്ച കോൺഗ്രസ് വോട്ടുകൾ; എൻഡിഎ പിടിച്ചത് കഴിഞ്ഞ തവണയേക്കാൾ നാല് മടങ്ങ്
ആലപ്പുഴ: മുന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന എ വി താമരാക്ഷന് 43051 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ അതിലും നാല് മടങ്ങ് വോട്ടുകള്‍ നേടിയാണ് ഇക്കുറി രാധാകൃഷ്ണന്‍ മത്സരഗതിയിൽ നിർണ്ണായകമായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് 8878 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആദ്യഘട്ടത്തിൽ ലീഡ് ചെയ്തു നിന്ന യുഡിഎഫ് സ്ഥാനാർഥി പിന്നീട് എൻഡിയ നേടിയെടുത്ത വോട്ടുകൾ മൂലം രണ്ടാം സ്ഥാനത്തേക്ക് ചെറിയ മാർജിനിൽ പിന്തള്ളുകയായിരുന്നു. എന്നാൽ ഇത് ഉച്ചയോടെ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ആരിഫ് എത്തുകയായിരുന്നു.

ഒരു ഘട്ടത്തില്‍ പതിനയ്യായിരം വോട്ടുകളുടെ ലീഡിലേക്ക് പോയെങ്കിലും വോട്ടെണ്ണല്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴേക്കും അത് പതിനായിരത്തിലേക്ക് താഴ്ന്നു. ഒടുവില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണികഴിഞ്ഞപ്പോള്‍ 4,42,019 വോട്ടുകളോടെ ആരിഫ് വിജയിച്ചു. ശക്തമായ പോരാട്ടം കാഴ്ചവച്ച ഷാനിമോള്‍ ഉസ്മാന്‍ 4,33,141 വോട്ട് നേടി.
വിജയ സാധ്യത വളരെ കുറവ് കണക്കാക്കപ്പെട്ടിരുന്ന ഷാനിമോള്‍ അവസാനവട്ട വോട്ടെണ്ണല്‍ വരെ വിജയസാധ്യത നിലനിര്‍ത്തി. എന്നാല്‍ ജയപരാജയത്തില്‍ നിര്‍ണായകമായത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ കെ എസ് രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ പിടിച്ച വോട്ടുകളാണ്. 1,86,013 വോട്ടുകളാണ് രാധാകൃഷ്ണന്‍ സ്വന്തമാക്കിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന എ വി താമരാക്ഷന് 43051 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ അതിലും നാല് മടങ്ങ് വോട്ടുകള്‍ നേടിയാണ് രാധാകൃഷ്ണന്‍ മത്സരഗതി നിയന്ത്രിച്ചത്.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4,62,525 വോട്ടുകളാണ് വിജയിച്ച കെ സി വേണുഗോപാല്‍ നേടിയത്. 4,43,118 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി ബി ചന്ദ്രബാബുവും നേടി. എന്നാല്‍ ചന്ദ്രബാബു നേടിയ വോട്ടുകള്‍ പോലും വിജയിച്ച എ എം ആരിഫിന് നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം യുഡിഎഫ് തരംഗത്തില്‍ മുങ്ങിയ കേരളത്തില്‍ നിന്ന് വിജയിച്ച ഏക എല്‍ഡിഎഫ് പ്രതിനിധി എന്ന നിലയില്‍ ഈ വിജയം പ്രധാന്യമര്‍ഹിക്കുന്നു.
അരൂര്‍ എംഎല്‍എയായ ആരിഫിന് സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നതും മറ്റൊരു വസ്തുതയാണ്. ചേര്‍ത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ആരിഫിന് ഭൂരിപക്ഷം ലഭിച്ചത്. കായംകുളത്ത് ആറായിരം വോട്ടുകളിലധികം ഭൂരിപക്ഷം നേടിയപ്പോള്‍ ചേര്‍ത്തലയില്‍ 17,400 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആരിഫിനാണ് കൂടുതല്‍ വോട്ട് നേടാനാത്. അതേസമയം ഹിന്ദു വോട്ടുകളുടെ ഏകീകരണം ഒരു പരിധിവരെയുണ്ടാവുകയും അത് കെ എസ് രാധാകൃഷ്ണന് ഗുണമാവുകയും ചെയ്തു.












Click it and Unblock the Notifications