നാസിക്കിൽ മലയാളി സോഫ്റ്റ് വെയർ എൻജിനീയർ വെടിയേറ്റു മരിച്ചു: സംഭവം മുത്തൂറ്റ് ബാങ്കിൽ!!
മാവേലിക്കര: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളി യുവാവ് കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തിൽ പരേതനായ രാജുവിന്റെയും (ശാമുവേൽ) സാറാമ്മയുടെയും മകൻ സാജു ശാമുവൽ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോർജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ് വെയർ എൻജിനീയറായ സാജു ഇൻസ്പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്.
ഈ സമയം ബാങ്കിൽ എത്തിയ കവർച്ചക്കാർ ജീവനക്കാർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. അപായമണി മുഴക്കാൻ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടരവർഷം മുമ്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കിൽ ഇൻസ്പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാൻ കഴിഞ്ഞിരുന്നില്ല. ഏഴു ജീവനക്കാരും ഇടപാടുകാരും അടക്കം പതിനഞ്ചോളം പേർ ശാഖയിൽ ഉണ്ടായിരിക്കെ, രാവിലെ പതിനൊന്നോടെയാണ് കൊള്ളസംഘം തോക്കുചൂണ്ടി എത്തിയത്. 2 പേർ മുഖം മൂടി ധരിച്ചും മറ്റു രണ്ടു പേർ കൈകൊണ്ടു മുഖം മറച്ച നിലയിലുമായിരുന്നു. സ്വർണവും

പണവും എടുക്കുകയാണെന്നും സഹകരിച്ചാൽ ഉപ്രദവിക്കില്ലെന്നും അക്രമികൾ പറഞ്ഞു. ലോക്കറിന്റെ താക്കോൽ ചോദിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടഞ്ഞു. സാജു ഓഫിസിലെ അപായ സൈറൻ മുഴക്കിയതോടെ പുറത്തേക്കോടുന്നതിനിടെയാണ് അക്രമികൾ വെടിവച്ചത്. നെഞ്ചിൽ മൂന്നു വെടിയേറ്റു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ സ്വത്തിനു സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുത്തൂറ്റ് ഫിനാൻസ് ഹോൾഡിങ്അറിയിച്ചു. മൃതദേഹം ഇന്നു മാവേലിക്കരയിലെ വീട്ടിലെത്തിക്കും.
ഗുജറാത്തിൽ ജോലി ചെയ്തിരുന്ന സാജു ഒരു വർഷം മുൻപാണ് മുംബൈയിൽ സ്ഥലംമാറിയെത്തിയത്. 2017ലായിരുന്നു വിവാഹം. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്സി. മകൻ: ജർമി (9 മാസം). സാജുവിന്റെ മരണമറിഞ്ഞ് ബോധരഹിതയായ മാതാവ് സാറാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications