ലക്ഷങ്ങൾ തട്ടിയ തട്ടിപ്പു വീരൻ അറസ്റ്റില്‍: പ്രതിക്കെതിരെ 20 ലധികം സാമ്പത്തിക തട്ടിപ്പ് കേസുകള്‍
ആലപ്പുഴ: കേരളത്തിൽ അങ്ങോളമിങ്ങോളം പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തട്ടിപ്പ് വീരൻ ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ മഞ്ഞമല കല്ലൂർ സ്വദേശി തറവിള വീട്ടിൽ സുരേഷ് കുമാർ (38)നെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി കെ എം ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാടുള്ള റിസോർട്ടിൽ നിന്നു കൂട്ടികൊണ്ടുവന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ചു നടക്കുന്ന പ്രതി വളരെ സൗമ്യമായി സംസാരിച്ചാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്. ആലപ്പുഴ നഗരത്തിലെ ഒരു കാർ ഷോറൂമിലെ സേൽസ് എക്സിക്യൂട്ടീവിൽ നിന്നും അതിവിദഗ്ദ്ധമായാണ് പ്രതി പണം തട്ടിയെടുത്തത്. 12 ലക്ഷം രൂപ വിലയുള്ള കാർ ബുക്ക് ചെയ്ത ശേഷം നാളെ മുഴുവൻ പണവുമായി വരാമെന്നു പറഞ്ഞു മടങ്ങിയ പ്രതി എക്സിക്യൂട്ടീവ് ന്റെ നമ്പർ വാങ്ങി പിറ്റേന്ന് പണവുമായി വന്നുകൊണ്ടിരിക്കുന്നു എന്നും കാർ ഡ്രൈവ് ചെയുകയാണെന്നും തന്നെ ഒരു സുഹ്യത്ത് വിളിച്ചു എന്നും പതിനയ്യായിരം രൂപ ഉടനടി അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തട്ടിപ്പ് പല പേരില്‍
സുഹൃത്തിന് ആശുപത്രിയിൽ അത്യാഹിതമുണ്ടെന്നും താൻ കൊച്ചിക്ക് പോയി വന്നാൽ ലേറ്റ് ആകും എന്നും താൻ ഇപ്പോൾ 12 ലക്ഷം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചതിനാൽ ഇന്നിനി ഇടപാട് നടത്താൻ പറ്റില്ലെന്നും പറഞ്ഞു സുഹൃത്തിന്റെ എന്ന വ്യാജെന ഒരു അക്കൗണ്ട് നമ്പർ കൊടുത്ത് അതിൽ പണം നിക്ഷേപിക്കുക്കാനും താൻ അവിടെ എത്തുമ്പോൾ പണം തരാമെന്നു പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച പണം അയച്ചു കൊടുത്ത സേൽസ് എക്സിക്യൂട്ടിവിൽ നിന്നും എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ച ശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
ഇത്തരത്തിൽ നിരവധി ആൾക്കാരിൽ നിന്നും പണം കൈപറ്റിയതായി പോലീസ് പറഞ്ഞു. കാർ ഷോറൂം എക്സിക്യൂട്ടീവ് ആയ തോമസ് ജെയിംസിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ കുടുക്കിയത് .

ഡ്രൈവറില്‍ നിന്ന് പണം തട്ടി
ആലപ്പുഴ തത്തമ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും ഇത്തരത്തിൽ പതിനായിരം രൂപ പ്രതി കൈക്കലാക്കി. തട്ടി എടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പ്രതി നയിച്ചു വന്നിരുന്നത്. ആഡംബര ഹോട്ടലുകളിലും റിസോർട്ടുളിലും താമസിച്ചു അവിടുത്തെ ജോലിക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റി പണം കൊടുക്കാതെ പ്രതി മുങ്ങും. കൂടാതെ ആലപ്പുഴ ടൗണിലുള്ള ആഡംബര ഹോട്ടലിൽ റൂം എടുത്തു ശേഷം റൂം ബോയിക്ക് വിദേശത്തു ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞും പണം തട്ടാൻ ശ്രമം നടത്തി. തട്ടിപ്പ് നടത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യും. ഇത്തരത്തിൽ നിരവധി സ്ഥലത്തു ഇയാൾ തട്ടിപ്പ് നടത്തിയതായാണ് വിവരം.

വിവാഹ തട്ടിപ്പിലും പങ്ക്!!
വിവാഹിതനായ പ്രതി കൊല്ലം സ്വദേശിനിയായ മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിച്ചും തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. അരൂർ സ്വദേശിയായ രമേശ് എന്നയാൾക്ക് തമിഴ്നാട്ടിൽ നിന്ന് ബിസിനസ് ആവശ്യത്തിന് 25 ലക്ഷം രൂപ ലോൺ തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു പലപ്പോഴായി രണ്ടര ലക്ഷം രൂപയും, കാസർഗോഡ് സ്വദേശിയിൽ നിന്നും 4 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. അതെകുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു പോലീസ് അറിയിച്ചു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു ആലപ്പുഴ ഡിവൈഎസ്പി ബേബി അറിയിച്ചു. നോർത്ത് സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, സിപിഒ പോൾ, ബിനു, വികാസ്, സജീവ്, സലിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications