ബൈക്കിൽ സ്വകാര്യ ബസിടിച്ചു യുവാവ് മരിച്ചു; മരണത്തിന് കാരണം നഗരത്തിലെ താളംതെറ്റിയ വാഹന ഓട്ടം
ചേർത്തല: നഗരത്തിൽ ബൈക്കിൽ സ്വകാര്യ ബസിടിച്ചു യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു. മാരാരിക്കുളം ചേന്നവേലി കളപ്പുരയ്ക്കൽ പരേതനായ ചെറിയാച്ചന്റെ മകൻ ജോസാണ് (31) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ ചേർത്തല പടയണിപ്പാലത്തിനു സമീപമായിരുന്നു അപകടം. ചേർത്തല മായിത്തറ പുത്തൻപറമ്പിൽ സുമേഷിനാണ് (33) പരുക്കേറ്റത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സ തേടി. ഇരുവരും ചേർത്തല കാവ്യ പ്രസിലെ ജീവനക്കാരാണ്. അർത്തുങ്കൽ അറവുകാട് ക്ഷേത്രദർശനം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പുറപ്പെട്ട സുമേഷിനൊപ്പം ജോസും ചേരുകയായിരുന്നു. സുമേഷാണ് ബൈക്ക് ഓടിച്ചത്. യുവാവിന്റെ മരണത്തിന് കാരണമായത് നഗരത്തിലെ താളംതെറ്റിയ വാഹന ഓട്ടമാണ്. നിയന്ത്രണങ്ങളില്ലാത്ത വാഹനങ്ങൾ, വശങ്ങളിൽനിന്നുള്ള കാഴ്ചകൾ മറയ്ക്കുന്ന കവലകൾ. നഗരത്തിലെ അശാസ്ത്രീയ ഗതാഗതസംവിധാനത്തിന് ഒരാൾ കൂടി ഇരയായി മാറുകയായിരുന്നു.

ബൈക്ക് കവല മുറിച്ചുകടക്കവേയാണ് പാഞ്ഞെത്തിയ സ്വകാര്യ ബസ് ജോസിന്റെ ബൈക്കിലിടിച്ചത്. ഇതേ കവലയിൽ നിരവധി അപകടങ്ങൾ നടക്കുകയും പലതും തലനാരിഴയ്ക്ക് ഒഴിവാകുകയും ചെയ്തിരുന്നു. നഗരത്തിലെ ചെറുതും വലുതുമായ 15 കവലകളിലെയും സ്ഥിതി ഇതുതന്നെ. കവലകളുടെ വികസനത്തിന് പല പദ്ധതികൾ വന്നെങ്കിലും ഒന്നും യാഥാർഥ്യത്തിലേക്കെത്തിയില്ല. കവലയിൽ വാഹന ഓട്ടത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജോസിന്റെ സംസ്കാരം ചേന്നവേലി പെരുന്നേർമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു. മാതാവ്: മേരി സഹോദരങ്ങൾ: ജീന, ബീന, ഡയൻ.












Click it and Unblock the Notifications