പട്ടാപ്പകൽ യുവാവ് എടിഎം കുത്തിപ്പൊളിച്ചു: ചേർത്തലയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് പിടിയിൽ
ചേർത്തല: ദേശീയപാതയോരത്തെ കഞ്ഞിക്കുഴിയിൽ എടിഎം പട്ടാപ്പകൽ യുവാവ് കുത്തിപ്പൊളിച്ചു. ചോദിച്ചവരോടെല്ലാം താൻ ബാങ്കിന്റെ ആളാണെന്നും ഇവിടെ പുതിയ സംവിധാനം വരികയാണെന്നും പറഞ്ഞു. എന്നാൽ സിസിടിവി ക്യാമറ പേപ്പർ കൊണ്ട് മൂടുകയും ചുറ്റികയും ഇരുമ്പ് കമ്പിയും കൊണ്ട് എടിഎം കത്തിപ്പൊട്ടിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു
യുവാവ് മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് വ്യക്തമാവുകയായിരുന്നു. അറസ്റ്റിലായ താമരക്കുളം പേരൂർകാരാഴ്ച കാഞ്ഞിരവെളിയിൽ മനോജ് എന്ന് വിളിക്കുന്ന എസ്. ശ്രീകുമാറിനെ (38) റിമാൻഡ് ചെയ്തു. ദേശീയപാതയിൽ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പണമെടുക്കാൻ വന്നവരും നാട്ടുകാരും കാണുന്നത് ശ്രീകുമാർ ഉളിയും ചുറ്റികയുമായി എടിഎമ്മിന്റെ ഭാഗങ്ങൾ പൊളിക്കുന്നതാണ്.
താൻ ബാങ്കിന്റെ ആളാണെന്നും ഇത് തകരാറിലായതിനാൽ പുതിയ സിം വയ്ക്കുകയാണെന്നും അതിനാലാണ് പൊളിക്കുന്നതെന്നും ചോദിച്ചവരോടെല്ലാം പറഞ്ഞ് തിരക്കി വന്നവരെ മടക്കി അയയ്ക്കുകയും. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴും ജോലി തുടർന്നു. പൊലീസ് ബാങ്ക് അധികൃതരുമായി സംസാരിച്ചതിനെ തുടർന്നാണ് ശ്രീകുമാറിനെ പിടികൂടിയത്.
എടിഎമ്മിൽ നിന്നു പണമൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും യന്ത്രത്തിന് തകരാർ ഉണ്ടായിട്ടുണ്ട്. പ്രതി മാനസിക പ്രശ്നമുള്ള ആളാണെങ്കിലും ഇയാളെപ്പറ്റി കൂടുതൽ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഫോൺ കോളുകളും സിം കാർഡും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിയുടെപേരിൽ ഇത്തരത്തിലുള്ള ഒരു കേസും ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പ്രതി എടിഎം കുത്തിപ്പൊളിച്ചത് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.