പ്രതിപക്ഷ സമരം പരിഹാസ്യമായെന്ന് ഇപി ജയരാജന്‍: പ്രളയമില്ലാതെ കുട്ടനാടിനെ കാത്തു
ആലപ്പുഴ: വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാന്‍ തോട്ടപ്പള്ളി സ്പില്‍ വേയില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കുകയും കൂടുതല്‍ വീതിയില്‍ പൊഴിമുറിക്കുകയും ചെയ്ത ഗവണ്‍മെന്റ് നടപടി ശരിയെന്ന് തെളിഞ്ഞതായി വ്യവസായി മന്ത്രി ഇപി ജയരാജന്‍. മണല്‍ നീക്കുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുള്‍പ്പടെ നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ സമരത്തിന്റെ പൊള്ളത്തരം ഈ മഴക്കാലത്ത് തെളിഞ്ഞു.
കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മണല്‍ നീക്കം ചെയ്തത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലേയും ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളേയും വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാന്‍ ഇതിലൂടെ സാധിച്ചു. സ്പില്‍വേയിലെ മണല്‍ ധാതുസമ്പന്നമായ കരിമണല്‍ ആയതിനാല്‍ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് ഇത് എടുക്കാനാവുക. അതിനാല്‍ കേന്ദ്രസ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡും (ഐആര്‍ഇ) സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സും (കെഎംഎംഎല്‍) മണല്‍ എടുത്തത്.
എന്നാല്‍, ഇതിനെതിരെ രാഷ്ട്രീയ താല്‍പര്യങ്ങളോടെയും കരിമണല്‍ ലോബിയെ സഹായിക്കാനും പ്രതിപക്ഷ സംഘടനകളും തല്‍പ്പരകക്ഷികളും സംയുക്തമായി രംഗത്തെത്തി. ആ പ്രതിഷേധങ്ങളെല്ലാം അസ്ഥാനത്തായി. സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടിയതോടെ അനായാസമായി ജലം കടലിലേക്ക് ഒഴുകുകയും വെള്ളപ്പൊക്ക ഭീഷണി കുറയുകയും ചെയ്തു. കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴ ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി.
ആറുകളില്‍ കഴിഞ്ഞ പ്രളയകാലങ്ങളുടെ അത്ര ജലനിരപ്പ് ഉയര്‍ന്നില്ല. 160 മീറ്റര്‍ മാത്രമായിരുന്ന സ്പില്‍വേയുടെ വീതി 390 ആക്കി. ആഴം ഒരുമീറ്ററില്‍ നിന്ന് ഡ്രഡ്ജിങ്ങിലൂടെ 3 മീറ്റര്‍ ആക്കി. സ്പില്‍വേയിലെ 40 ഷട്ടറുകളിലൂടെയും ഒഴുകിയെത്തിയ ജലം തടസ്സങ്ങളില്ലാതെ കടലില്‍ പതിച്ചു. ഇതോടെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ജലനിരപ്പ് താഴ്ന്നു. വെള്ളത്തിന്റെ വരവ് കൂടിയിട്ടും പമ്പാ നദിയുടെ അണക്കെട്ട് തുറന്നിട്ടും വെള്ളപ്പൊക്കം വലിയ ഭീഷണി ഉയര്‍ത്തിയില്ല.
ഇതുവരെ ഒരുലക്ഷം ടണ്‍ മണല്‍ നീക്കം ചെയ്തു. ഇനി ഒന്നരലക്ഷം ടണ്‍ മണല്‍കൂടി നീക്കം ചെയ്ത് സ്പില്‍വേയുടെ തടസ്സങ്ങള്‍ എല്ലാം മാറ്റും. കരിമണലില്‍ നിന്ന് ഇല്‍മനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ധാതുക്കള്‍ എടുത്തശേഷം തോട്ടപ്പള്ളി മണ്ണമ്പറം കോളനിയില്‍ ലൈഫ് പദ്ധതി പ്രകാരം ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്ന സ്ഥലത്ത് കെഎംഎംഎല്‍ മണല്‍ തിരികെ എത്തിച്ചു. ഇതിനകം 50 ലോഡ് മണല്‍ കൊണ്ടുവന്നു.
മെയ് 23ന് പ്രവൃത്തികള്‍ ജൂലൈ 22ന് പൂര്‍ത്തിയാക്കി. ജൂലൈ 31 ന് പൊഴിമുഖം മുറിച്ച് കടലിലേക്ക് ജലം ഒഴുക്കി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയിട്ടും ഇത്തവണ മാവേലിക്കരയിലെ തീരപ്രദേശങ്ങളെയും പ്രളയം വിഴുങ്ങിയില്ല. തോട്ടപ്പള്ളി പൊഴിമുറിച്ചതാണ് ആശ്വാസമായതെന്ന് റവന്യു അധികൃതര്‍ സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.