മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് മന്ത്രി തിലോത്തമൻ
കലവൂർ ∙ മുഖ്യമന്ത്രി പങ്കെടുത്ത, കെഎസ്ഡിപിയിലെ നോൺ ബീറ്റാലാക്ടം പ്ലാന്റ് ഉദ്ഘാടനച്ചടങ്ങ് മന്ത്രി പി.തിലോത്തമൻ ബഹിഷ്കരിച്ചു. എഐടിയുസി തൊഴിലാളി യൂണിയൻ ചടങ്ങ് ബഹിഷ്കരിച്ചതിനു പിന്നാലെയാണ് എച്ച്‍വിഎസി പ്ലാന്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കേണ്ടിയിരുന്ന പി.തിലോത്തമൻ മുന്നറിയിപ്പില്ലാതെ ചടങ്ങിൽ നിന്നു വിട്ടുനിന്നത്. ഇന്നലെ രാവിലെ 9ന് മുഖ്യമന്ത്രിയോടൊപ്പം കണിച്ചുകുളങ്ങരയിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെനിന്നു മുഖ്യമന്ത്രിയും മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും കലവൂരിലെ വേദിയിലേക്കു പുറപ്പെട്ടെങ്കിലും തിലോത്തമൻ ഒഴിവായി.
യൂണിയനിൽപ്പെട്ട താൽക്കാലിക തൊഴിലാളികൾക്കു ജോലി നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുന്നയിച്ച് എഐടിയുസി നിരന്തരം സമരം നടത്തുകയാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെഎസ്ഡിപി ചെയർമാൻ സി.ബി.ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സിഐടിയുവിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാണ് എഐടിയുസി നേതൃത്വത്തിന്റെ ആരോപണം. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്തതിനാൽ പരിപാടി ബഹിഷ്കരിച്ച എഐടിയുസി തൊഴിലാളികൾ ഇന്നലെയും സമരം തുടർന്നു.
അതിനിടെ കെഎസ്ഡിപിയിലെ ജീവനക്കാരിന്‍ നിന്ന് നിര്‍ബന്ധിതമായി സാലറി ചലഞ്ചില്‍ പങ്കെടുപ്പിച്ചു എന്നാരോപിച്ച് കമ്പനിയിലെ എഐടിയുസി ജീവനക്കാര്‍ മാനേജിങ് ഡയറക്ടര്‍ക്ക് പരാതി കൈമാറിയത് സിഐടിയുവിനെ ചൊടിപ്പിരുന്നു. കെഎസ്ഡിപി കൂടാതെ ആലപ്പുഴ മണ്ഡലത്തിലെ സര്‍ക്കാര്‍ അധീനതയിലുള്ള കോമളപുരം സ്പിന്നിങ് മില്ലിലും അടഞ്ഞു കിടക്കുന്ന കലവൂര്‍ എക്സല്‍ ഗ്ലാസസിലും സിഐടിയു-എഐടിയുസി തര്‍ക്കം രൂക്ഷമായി തുടരുകയാണ്.